തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാതെ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി). അന്വേഷണത്തിന് നിർണായക തെളിവായി കണക്കാക്കുന്ന പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടർ കൈമാറണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ആവശ്യമാണ് പിഎസ്‌സി നിരസിച്ചത്.
പരീക്ഷാ നടപടികൾ മുഴുവൻ നിയന്ത്രിക്കാൻ പ്രസ്തുത കമ്പ്യൂട്ടർ അനിവാര്യമാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കത്തയച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. ഇതോടെ തുടർനടപടികൾക്കായി എസ്‌ഐടി നിയമോപദേശം തേടിയിരിക്കുകയാണ്.
അതേസമയം, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എസ്‌ഐടിക്ക് ലഭിച്ച പരാതികളുടെ എണ്ണം നൂറ് കടന്നതായി അന്വേഷണസംഘം അറിയിച്ചു. എല്ലാ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിലാണ് എസ്‌ഐടി കേസെടുത്ത് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളായ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പെർസ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നിവയിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിനിടെയാണ് ക്രമക്കേട് നടന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്ക് ഒന്നാം റാങ്ക് നേടിയ അരുണ്‍ ജെ. പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ ഉത്തരക്കടലാസ് പരിശോധിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ക്രമക്കേട് പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
