തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ റീ സർവേ പദ്ധതിയായ 'എന്റെ ഭൂമി'യിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പദ്ധതിയിൽ പ്രവർത്തിക്കുന്ന സർവേയർമാർക്കും ഹെൽപ്പർമാർക്കും കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് 4,000-ത്തിലധികം ജീവനക്കാരാണ് ദുരിതത്തിലായത്.
പദ്ധതിയിൽ സർവേയർമാർക്ക് പ്രതിമാസം 24,520 രൂപയും ഹെൽപ്പർമാർക്ക് 18,390 രൂപയുമാണ് വേതനമായി ലഭിക്കേണ്ടത്. എന്നാൽ ഫണ്ട് ലഭ്യതക്കുറവും ബില്ലുകൾ പാസാകുന്നതിലെ കാലതാമസവും കാരണം ശമ്പള വിതരണം നിലച്ചിരിക്കുകയാണെന്നാണ് വിവരം.
ശമ്പളം മുടങ്ങിയതോടെ നിരവധി ജീവനക്കാർ സർവേ ജോലികളിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് വിവിധ മേഖലകളിൽ പുരോഗമിക്കുന്ന ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
മുഴുവൻ ഭൂമിയുടെയും കൃത്യമായ ഡിജിറ്റൽ രേഖകൾ തയ്യാറാക്കി ഭൂസംബന്ധമായ സേവനങ്ങൾ ആധുനികവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്താണ് 'എന്റെ ഭൂമി' പദ്ധതി ആരംഭിച്ചത്.
"എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും ഭൂമിയുടെ ഡിജിറ്റൽ സർവേയും രേഖകളുടെ ഏകീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരികയാണ്. എന്നാൽ കരാർ ജീവനക്കാരുടെ വേതന വിതരണം നിലച്ചതോടെ പദ്ധതിയുടെ പുരോഗതിക്കും തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
