തിരുവനന്തപുരം: ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഡിഎംഒ അടിയന്തര റിപ്പോര്‍ട്ട് തേടി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കുട്ടിയെ ആദ്യം എത്തിച്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.
രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്നാണ് വിവരം. കുട്ടി കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.
കുഞ്ഞിന് അസുഖമുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ദിലീപ് ആരോപിച്ചു. ഡോക്ടര്‍ പരിശോധിച്ചില്ലെന്നും നഴ്‌സ് മാത്രമാണ് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“രാവിലെ രണ്ടരയോടെയാണ് സംഭവം. എന്തോ കടിച്ചുവെന്ന് പറഞ്ഞ് കുട്ടി നിലവിളിച്ചു. കാലില്‍ ചെറിയ പാടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും കണ്ടില്ല. പിന്നീട് സൂചി കണ്ടു പേടിച്ച് നിലവിളിക്കുകയും, തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ തന്നെ അനക്കം ഇല്ലാതായി,” എന്നാണ് ദിലീപിന്റെ വിശദീകരണം.
കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജു പറഞ്ഞു. ആന്റിവെനം പോലും നല്‍കാതെയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്നും അവര്‍ ആരോപിച്ചു.
സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് വിശദമായ റിപ്പോര്‍ട്ട് തേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
