തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. പുലക്കോട്ടുകര സ്വദേശിയായ രേഷ് ബാബു (33) ജയിലിൽ നേരിട്ട മർദനത്തെ തുടർന്നാണ് മരിച്ചതെന്ന് പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വഴിയാത്രക്കാരനെ ആക്രമിച്ച് വാച്ചും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ കഴിഞ്ഞ മാസം 17-നാണ് രേഷ് ബാബുവിനെയും മറ്റ് മൂന്ന് പേരെയും ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ജയിലിൽ കഴിയുന്നതിനിടെ ആരോഗ്യനില മോശമായ രേഷ് ബാബുവിനെ മേയ് 26-ന് രക്തം ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം ഉയർന്ന് തലച്ചോറിലെ രക്തക്കുഴൽ പൊട്ടിയതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
അതേസമയം, മകന്റെ ശരീരത്തിൽ നിരവധി മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് ബാബു ആരോപിച്ചു. ജയിലിൽ നേരിട്ട അതിക്രമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
നാലുമാസം മുൻപ് വീടുവിട്ടിറങ്ങിയ രേഷ് ബാബു മാനസിക വെല്ലുവിളികൾ നേരിടുന്നയാളായിരുന്നുവെന്നും, സാമൂഹ്യവിരുദ്ധ സംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രേഷ് ബാബു മരിച്ചത്. സംഭവത്തിൽ വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
