തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ അവലോകന റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി ചേർന്ന പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും ഇത്തരമൊരു പരാജയം സംഭവിക്കുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത് പാർട്ടി ഗൗരവത്തോടെ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടും ശക്തിപ്പെടുന്ന വലതുപക്ഷ സ്വാധീനം കേരളത്തിന്റെ ചിന്താമണ്ഡലത്തിലും പ്രതിഫലിച്ചുവെന്ന് അദ്ദേഹം വിലയിരുത്തി. അതോടൊപ്പം ജനങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം കണ്ടെത്തുന്നതിൽ പരിമിതികൾ ഉണ്ടായതും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി പൊതുജനങ്ങളുടെ അഭിപ്രായം നേരിട്ട് തേടാൻ തീരുമാനിച്ചതായും എം.വി. ഗോവിന്ദൻ അറിയിച്ചു. ഇതിനായി “പുതുവഴികൾ” എന്ന പേരിൽ പ്രത്യേക ജനാഭിപ്രായ ശേഖരണ സംവിധാനം ഒരുക്കും.
ജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വാട്സ്ആപ്പ്, ഇ-മെയിൽ, വെബ്സൈറ്റ് എന്നിവ മുഖേന അറിയിക്കാനാകും. ഇതിനായി 7999477716 എന്ന വാട്സ്ആപ്പ് നമ്പറും [email protected] എന്ന ഇ-മെയിൽ വിലാസവും ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളും നിർദേശങ്ങളും ഉൾപ്പെടെ എല്ലാ അഭിപ്രായങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും, ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിനും സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
