തിരുവനന്തപുരം: കേരളത്തിൽ വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫും എൽഡിഎഫും പരസ്പരം ജയിക്കുമെന്ന് പറയുമ്പോൾ, യുഡിഎഫ് അധികാരത്തിലെത്തും എന്ന തരത്തിലാണ് മാധ്യമങ്ങൾ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
“അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി വിജയൻ കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണണം. പിണറായി വിജയൻ മണ്ടനല്ല. ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല; ബഹളം വയ്ക്കുന്നത് മറുവശത്തുള്ളവരാണ്,” എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. യുഡിഎഫ് ക്യാമ്പിൽ ഇമേജ് ബിൽഡിംഗ് ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
വി.ഡി. സതീശൻ പറഞ്ഞ 12 മന്ത്രിമാർ പരാജയപ്പെടുമെന്ന പ്രവചനം അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമാണെന്നും, ചെറിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വൈദ്യുതി ബോർഡിനെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. “ഇലക്ട്രിസിറ്റി ബോർഡ് ഒരു ചതിയൻ ചന്തുവായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥർ ഉയർന്ന ശമ്പളം വാങ്ങുമ്പോഴും വൈദ്യുതി ക്ഷാമം തുടരുകയാണ്. ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതികൾ കൊണ്ടുവരേണ്ടതല്ലേ?” എന്നും അദ്ദേഹം ചോദിച്ചു. സോളാർ പദ്ധതികൾ നടപ്പാക്കിയവർക്കും തുക ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയെയും വെള്ളാപ്പള്ളി വിമർശിച്ചു. “അവർക്കു ‘താനെന്ന’ ഭാവം കൂടുതലാണ്. അധികപ്രസംഗിയെന്ന രീതിയിൽ ആളുകൾ കാണുന്നു. പാർട്ടിക്ക് വിധേയരായി പ്രവർത്തിക്കേണ്ടതുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖർ അവരെ പാർട്ടിയിൽ കൊണ്ടുവന്നത് തെറ്റായ തീരുമാനമായിരുന്നോയെന്ന് സംശയമുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
