കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ എറണാകുളം ജില്ലയിലെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയുള്ള മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കൻ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരാൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോസ്റ്ററുകളും ഫ്ലക്സുകളും തയ്യാറാക്കാൻ ലക്ഷങ്ങൾ ചെലവാക്കിയ ശേഷം അവസാന നിമിഷം ഒഴിവാക്കിയത് തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. നിലപാട് വ്യക്തമാക്കാൻ അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണും. അതേസമയം, മുതിർന്ന നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
പെരുമ്പാവൂർ മണ്ഡലത്തിൽ മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിൽ സജീവമായിരുന്ന തന്നെ തഴഞ്ഞതിലുള്ള അമർഷം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സ്വന്തം മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ നിയമസഭാ സീറ്റും ലഭിക്കാത്തതിൽ ദീപ്തി മേരി വർഗീസും കടുത്ത നിരാശയിലാണ്. എറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കൾക്കിടയിൽ പുകയുന്ന ഈ പ്രതിഷേധം വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
