തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലോടെ ഹൈക്കമാന്‍ഡ് രംഗത്ത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കി എന്നാണ് ലഭിക്കുന്ന വിവരം. ഘടകകക്ഷികള്‍ അസംതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ ശക്തമാക്കിയത്.
സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അധിക്ഷേപിക്കുന്ന പ്രവണതയെക്കുറിച്ച് കെപിസിസി യോഗത്തില്‍ നേതാക്കള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഗൂഢാലോചന നടന്നതായും ആരോപണമുണ്ട്.
വിമല ബിനുവിനെതിരെ നടപടി ആവശ്യപ്പെട്ട് ദീപ്തി മേരീ വര്‍ഗീസ്, എം.ആര്‍. അഭിലാഷ്, മണക്കാട് സുരേഷ് എന്നിവര്‍ വിഷയമുയര്‍ത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ശക്തമായ നടപടി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്ഷി വ്യക്തമാക്കി.
‘ഇലക്ഷന്‍ 2026 വിഡിഎസ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. നേതാക്കള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഗ്രൂപ്പില്‍ എഐസിസി സെക്രട്ടറി റോജി എം ജോണിനെയും പ്രവര്‍ത്തകസമിതി അംഗം കെ. സുധാകരനെയും അധിക്ഷേപിക്കുന്ന കുറിപ്പുകള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. കെ.സി. വേണുഗോപാലിനെതിരെ പ്രചാരണം നടത്തണമെന്ന നിര്‍ദേശവും പ്രധാനമായും നല്‍കിയിരുന്നു.
റോജി എം ജോണ്‍ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ രൂക്ഷമായ അധിക്ഷേപം നടത്തണമെന്ന് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കിയതായി വ്യക്തമാകുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പോസ്റ്റില്‍ വ്യാപകമായി അധിക്ഷേപ കമന്റുകള്‍ വന്നതായും റിപ്പോര്‍ട്ടുണ്ട്.
ചില നേതാക്കളുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും വിശ്വസ്തരുമടങ്ങിയ സംഘം ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സജീവമാണെന്നാണ് സൂചന. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
