ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരന് സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി വനംമന്ത്രി ഷിബു ബേബി ജോൺ.
കുട്ടിക്കായി പ്രത്യേക സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ഇത് വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. അപകട ഇൻഷുറൻസ് ട്രിബ്യൂണലിന്റെ മാതൃകയിൽ പുതിയ നഷ്ടപരിഹാര സംവിധാനം കൊണ്ടുവരുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഫണ്ടിന്റെ അപര്യാപ്തത നേരിടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംയോജിത പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും, വിഷയത്തിൽ മുഖ്യമന്ത്രിുമായി ഇന്ന് രാത്രി അടിയന്തര ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് ചിന്നക്കനാലിന് സമീപം ദാരുണ സംഭവം നടന്നത്. സൂര്യനെല്ലി സ്വദേശിനിയായ മാരി മകനെ സ്കൂളിലേക്ക് അയക്കുന്നതിനായി വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കനത്ത മൂടൽമഞ്ഞ് കാരണം റോഡരികിൽ നിന്നിരുന്ന ആനകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
ആക്രമണത്തിൽ മാരി മരിക്കുകയും, ഒപ്പമുണ്ടായിരുന്ന മകൻ രക്ഷകൻ കൈയ്ക്കും കാലിനും പരിക്കേൽക്കുകയും ചെയ്തു. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
