നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തമായ സ്വാധീനം ഉറപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് വേണുഗോപാൽ പക്ഷം ചർച്ചകളിൽ മേൽക്കൈ നേടിയതെന്നാണ് റിപ്പോർട്ടുകൾ.
എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ വേണുഗോപാലിനൊപ്പം നിലയുറപ്പിച്ചത് ചർച്ചകളിൽ നിർണ്ണായകമായി. അതേസമയം, സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്ന വിമർശനവും പാർർട്ടിക്കുള്ളിൽ ശക്തമാണ്.
ഭൂരിഭാഗം മണ്ഡലങ്ങളിലും തങ്ങളുടെ നോമിനികളെ ഉൾപ്പെടുത്താൻ വേണുഗോപാൽ പക്ഷത്തിന് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയിലെ അധികാര സമവാക്യങ്ങൾ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. മുൻപ് ശക്തമായിരുന്ന 'എ' ഗ്രൂപ്പിന്റെ സ്വാധീനം കുറഞ്ഞതായും പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ രൂപപ്പെട്ടതായും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ഡൽഹിയിൽ നടന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കെ. സുധാകരൻ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കി വേണുഗോപാലിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായും ആരോപണമുണ്ട്.
സ്ഥാനാർത്ഥി പട്ടികയിൽ ഒബിസി (OBC) പ്രാതിനിധ്യം ഉറപ്പാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം അട്ടിമറിക്കപ്പെട്ടതായും പരാതിയുണ്ട്. ശിവഗിരി മഠം സമർപ്പിച്ച 18 പേരുടെ പട്ടിക പരിഗണിക്കപ്പെട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഡി.സി.സികൾ നൽകിയ ശുപാർശകൾക്ക് പകരം പ്രമുഖ നേതാക്കൾ സീറ്റുകൾ പങ്കിട്ടെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമാറിയ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തിങ്കളാഴ്ചയോടെ അന്തിമമാകുമെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
