തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ ബിഷപ്പ് ഡോ. മാത്യൂസ് മാർപോളി കാർപ്പസിനെ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നിയമിച്ചു. നിലവിലെ മെത്രാപ്പോലീത്ത ബിഷപ്പ് ജോഷ്വാ മാർഇഗ്നാത്തിയോസ് 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് സമർപ്പിച്ച രാജി മാർ ക്ലീമീസ് ബാവ സ്വീകരിച്ചു.
പുതിയ മെത്രാപ്പോലീത്ത ചുമതലയേൽക്കുന്നതുവരെ മാർ ഇഗ്നാത്തിയോസിനെ ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഇത് സംബന്ധിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പൽ സുനഹദോസിന്റെ തീരുമാനം മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപിച്ചത്. 30 ന് വെള്ളിയാഴ്ച വൈകിട്ട് സഭാകേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിലാണ് പ്രഖ്യാപനം നടന്നത്.
മാവേലിക്കര ഭദ്രാസനത്തിലെ കൊല്ലം, പുത്തൂർ ഇടവകയിൽ 1955 നവംബർ 10 ാം തീയതി മനക്കരകാവിൽ കെ. ഗീവർഗ്ഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ച നിയുക്ത മെത്രാൻ സ്‌കൂൾ പഠനത്തിന് ശേഷം വൈദിക പരിശീലനത്തിനായി തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തുടർന്ന് കോട്ടയം, വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും ചേർന്നു. വൈദിക പരിശീലനത്തിന് ശേഷം 1983 ഡിസംബർ 18 ന് ആർച്ചുബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പാരീസിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫ്രഞ്ച് സാഹിത്യത്തിൽ ഉന്നത ബിരുദങ്ങൾ നേടി.
തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഫ്രഞ്ച് സാഹിത്യത്തിൽ അധ്യാപകനായി ചേർന്നു. ദീർഘകാലം കോളേജിൽ അധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, ബർസാർ എന്നീ ചുമതലകൾ വഹിച്ചു. അഞ്ച് വർഷക്കാലം മാർ ഇവാനിയോസ് കോളേജിൽ പ്രിൻസിപ്പലായിരുന്നു. തിരുനെൽവേലി എം.എസ്. യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫ്രഞ്ച് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. യുജിസി നാക് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൽ മുഖ്യവികാരി ജനറൽ, ജീവകാരുണ്യ ശുശ്രൂഷകളുടെ കോ ഓർഡിനേറ്റർ, അൺ എയ്ഡഡ് സ്‌കൂളുകളുടെ അഡ്മിനിസ്‌ട്രേറ്റർ, എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സഭയുടെ വിദ്യാഭ്യാസം, കുടുംബം എന്നീ സുനഹദോസ് കമ്മീഷനുകളിൽ അംഗമാണ്. യുവജനങ്ങൾക്കുവേണ്ടിയുള്ള സുനഹദോസ് കമ്മീഷന്റെ ചെയർമാനാണ്. 2022 ജൂലൈ 15 ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തി.
തിരുവനന്തപുരം മേജർ അതിഭദ്രാസനം വിഭജിച്ച് 2007 ജനുവരി 2 നാണ് മാവേലിക്കര ഭദ്രാസനം നിലവിൽ വന്നത്. ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാനായിരുന്ന ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ചുമതലയേറ്റു. 96 ഇടവകകളുള്ള ഭദ്രാസനത്തിൽ 18 വർഷക്കാലത്തെ ഇടയ ശുശ്രൂഷ നൽകിയിട്ടാണ് ബിഷപ്പ് മാർ ഇഗ്നാത്തിയോസ് വിരമിക്കുന്നത്. മാവേലിക്കര അമലഗിരി ബിഷപ്പ് ഹൗസ്, പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ, കല്ലുമല മാർ ഇവാനിയോസ് മൈനർ സെമിനാരി, പുന്നമൂട് ഭദ്രാസന പാസ്റ്ററൽ സെന്റർ, കായംകുളം ചേതന സോഷ്യൽ സർവ്വീസ് സൊസൈറ്റി, മാവേലിക്കര ഭദ്രാസന പ്രീസ്റ്റ് ഹോം, മാവേലിക്കര മാർ ഇവാനിയോസ് കോളേജ്, പുലിയൂർ മാർ ഇവാനിയോസ് ലോ കോളേജ്, ചേപ്പാട് ക്രൈസ്റ്റ്‌സ് കിംഗ് ഹയർസെക്കന്ററി സ്‌കൂൾ എന്നിവയുടെ സ്ഥാപനത്തിനും നേതൃത്വം നൽയിട്ടുണ്ട്. കെസിബിസി പ്രസിഡന്റ്, സിബിസിഐ വൈസ് പ്രസിഡന്റ്, കെസിബിസി, സിബിസിഐ വിവിധ കമ്മീഷനുകളുടെ ചെയർമാൻ, നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റ്, കേരളാ ഇന്റർ ചർച്ച് കൗൺസിൽ എന്നിവയുടെ നേതൃനിരയിൽ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പ്രവർത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്