കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ കോടതി നിർദേശിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. അതേസമയം, കേസ് സിബിഐയ്ക്ക് കൈമാറേണ്ട സാഹചര്യം നിലവിൽ ഉണ്ടോയെന്ന് കോടതി ചോദിച്ചു.
ഫെഡറൽ സംവിധാനത്തിൽ ഇത്തരം കേസുകൾ ആദ്യം അന്വേഷിക്കേണ്ടത് സംസ്ഥാന പൊലീസാണെന്നും, അന്വേഷണം തുടങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ പൊലീസിന്റെ നടപടികളെ സംശയിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്നിട്ട് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കഴിഞ്ഞതെന്നും, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം തൃപ്തികരമല്ലെന്ന് എങ്ങനെ വിലയിരുത്താനാകുമെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.
അന്വേഷണം സുതാര്യമല്ലെന്നും നിഷ്പക്ഷമല്ലെന്നും തെളിയുന്ന സാഹചര്യത്തിലാണ് സാധാരണയായി സിബിഐ അന്വേഷണം പരിഗണിക്കാറുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് അൽപം നേരത്തെയാണെന്ന വിലയിരുത്തലും ഡിവിഷൻ ബെഞ്ച് നടത്തി.
ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം തുടർപരിഗണന നടത്താനായി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
