പത്തനംതിട്ട: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് കണക്കിലെടുത്ത് അങ്കണവാടികളിൽ എത്താൻ കഴിയാത്ത കുട്ടികൾ പാലും മുട്ടയും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അങ്കണവാടി ടീച്ചർമാർ ഇനി വീടുകളിലെത്തും.
ഐ.സി.ഡി.എസ്. ഓഫീസർമാർ മുഖേന അങ്കണവാടി വർക്കർമാർക്കാണ് ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടികൾ അങ്കണവാടിയിൽ എത്തണമെന്ന് രക്ഷിതാക്കളെ നിർബന്ധിക്കരുതെന്നും എന്നാൽ സ്വന്തം ഇഷ്ടപ്രകാരം എത്തുന്നവർക്ക് നിലവിലെ സൗകര്യങ്ങൾ തുടർന്നും നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ആഴ്ചയിൽ അര ലിറ്ററിന്റെ ഒരു പാക്കറ്റ് പാലാണ് വീടുകളിൽ നൽകേണ്ടത്. ഒരു ദിവസം 125 മില്ലി ലിറ്റർ എന്ന കണക്കിലാണ് ഇത് ഉപയോഗിക്കേണ്ടത്. ബാക്കി വരുന്ന പാൽ തൈരാക്കി കുട്ടിക്ക് തന്നെ നൽകാൻ രക്ഷിതാക്കൾക്ക് അങ്കണവാടി വർക്കർമാർ നിർദ്ദേശം നൽകണം. ഇതിനുപുറമെ, 'പോഷക ബാല്യം' പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്ന് മുട്ട വീതം ഒന്നിടവിട്ട ദിവസങ്ങളിൽ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഓരോ കുട്ടിയുടെയും വീട്ടിലെത്തി പാലും മുട്ടയും നൽകേണ്ട രീതിയെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്തം അങ്കണവാടി ടീച്ചർമാർക്കാണ്.
കുട്ടികളിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, മോര് എന്നിവ കൃത്യമായ ഇടവേളകളിൽ കുട്ടികൾ കുടിക്കുന്നുണ്ടെന്ന് അങ്കണവാടി പ്രവർത്തകർ ഭവന സന്ദർശനത്തിലൂടെ ഉറപ്പാക്കണം. അതേസമയം, മുട്ടയും പാലും നൽകാത്ത ദിവസങ്ങളിൽ മുൻപ് നൽകിയിരുന്ന റാഗി, എള്ള്, ശർക്കര എന്നിവ ചേർത്തുള്ള പലഹാരങ്ങളുടെ വിതരണത്തെക്കുറിച്ച് പുതിയ ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
