കൊച്ചി: വിമാന യാത്രക്ക് പകരം സൗകര്യം ഏർപ്പെടുത്താതെ വിമാന ടിക്കറ്റുകൾ റദ്ദാക്കിയ എയർലൈൻസും ഏജൻസിയും 64,442 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
മുൻ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ അന്നത്തെ പ്രസിഡന്റുമായിരുന്ന ഇ.എം. മുഹമ്മദ് ഇബ്രാഹിം, മെമ്പർ സന്ധ്യാ റാണി എന്നിവരാണ് പരാതിക്കാർ. ഔദ്യോഗിക ആവശ്യത്തിനായിരുന്നു പരാതിക്കാരുടെ യാത്ര. ദില്ലിയിൽ നിന്നും ബെംഗളൂരു വഴി കൊച്ചിയിൽ എത്തുന്ന വിമാന ടിക്കറ്റ് ആണ് ക്ലിയർ ട്രിപ്പിൻ്റെ വെബ്സൈറ്റ് വഴി 11,582 രൂപ നൽകി ബുക്ക് ചെയ്തത്. എന്നാൽ യാത്രയ്ക്കായി നിശ്ചയിച്ച ദിവസത്തിന് 13 ദിവസം മുൻപ് വിമാന കമ്പനി ടിക്കറ്റുകൾ റദ്ദാക്കി.
റീബുക്കിങ്ങോ ഫുൾ റീഫണ്ടോ നൽകാമെന്നായിരുന്നു വിമാനക്കമ്പനിയുടെ വാഗ്ദാനം. എന്നാൽ ഈ വാഗ്ദാനം പാലിച്ചില്ല. ഇതിനെ തുടർന്ന് 19,743 രൂപ നൽകി പരാതിക്കാർക്ക് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടി വന്നു. എയർലൈൻ കമ്പനിയുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളിലാണ് വിമാന സർവീസ് റദ്ദാക്കിയതെന്നും എയർലൈൻസ് ചട്ട പ്രകാരം നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്ക് ഇല്ലെന്നും വിമാനക്കമ്പനി ബോധിപ്പിച്ചു.
എന്നാൽ, വിമാനത്തിൻ്റെ കാലപ്പഴക്കം മൂലം സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പരാതിക്കാരന്റെ വാദം. എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനത മൂലം കൂടിയ തുക നൽകി പരാതിക്കാർക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു. അതിന് നഷ്ടപരിഹാരവും ടിക്കറ്റ് തുകയും കോടതി ചെലവും നൽകാൻ എതിർകക്ഷികൾ ബാധ്യസ്ഥരാണെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരവും കോടതി ചിലവുമായി 64,442 രൂപ എതിർകക്ഷികൾ ഒരുമാസത്തിനകം പരാതികാർക്ക് നൽകാനും ഉത്തരവിലുണ്ട്. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ചാണ് ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്