കോഴിക്കോട്: ലഹരിമരുന്ന് കൈവശമുണ്ടെന്ന് പരസ്യമായി അവകാശപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു. അന്വേഷണത്തിൽ, എംഡിഎംഎയായി കാണിച്ചത് യഥാർത്ഥ ലഹരിമരുന്നല്ല, വെറും കല്ലുപ്പാണെന്ന് യുവാവ് മൊഴിനൽകിയതായി എക്സൈസ് അധികൃതർ അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ കൂടുതൽ ‘റീച്ച്’ ലഭിക്കാനാണ് വീഡിയോ ചെയ്തതെന്നും സാധാരണ വീഡിയോകൾക്ക് ശ്രദ്ധ ലഭിക്കാത്തതിനാൽ ലഹരി ഉപയോഗം പ്രദർശിപ്പിക്കുന്ന രീതിയിലുളള ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതാണെന്നും യുവാവ് പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരെ ഒപ്പം നിർത്തി എടുത്ത മറ്റൊരു വീഡിയോയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് റീല്സായും പങ്കുവെച്ചിരുന്നു.
കോഴിക്കോട് മേപ്പയൂർ സ്വദേശിയായ വിഷ്ണുവാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെല്ലുവിളി ഉയർത്തിയത്. ‘മിസ്റ്റർ ബുദ്ധൻ’ എന്ന അക്കൗണ്ടിൽ നിന്നാണ് ലഹരിമരുന്ന് പ്രദർശിപ്പിക്കുന്നതും ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയും പങ്കുവെച്ചത്. “ലഹരി കൈവശമുണ്ട്, ഒന്നും ചെയ്യാൻ കഴിയില്ല” എന്ന രീതിയിലായിരുന്നു വെല്ലുവിളി.
സംഭവം വാർത്തയായതിന് പിന്നാലെ എക്സൈസ് സംഘം യുവാവിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഇതിനു മുമ്പും ലഹരി കേസുമായി ബന്ധപ്പെട്ട് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
