ഹാപുര്‍ (ഉത്തര്‍പ്രദേശ്): ദാഹിച്ചപ്പോള്‍ വാങ്ങിയ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ ആസിഡ് അടങ്ങിയിരുന്നതിനെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ പൊലീസിന്റെ ഊര്‍ജ്ജിത അന്വേഷണം. ഉത്തര്‍പ്രദേശിലെ ഹാപുര്‍ അര്‍ജുന്‍ നഗറിലെ സ്വര്‍ണ്ണക്കടയിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്പി വെള്ളം വിതരണം ചെയ്ത സമീപത്തെ മിഠായിക്കട ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനായി അമ്മയ്‌ക്കൊപ്പം കടയിലെത്തിയതായിരുന്നു യുവതി. ദാഹിച്ചതിനെ തുടര്‍ന്ന് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍, ജീവനക്കാരന്‍ തൊട്ടടുത്തുള്ള കടയില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡിന്റെ സീല്‍ ചെയ്ത വെള്ളക്കുപ്പി വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ തണുത്ത വെള്ളക്കുപ്പി തുറന്ന് ആദ്യത്തെ സിപ്പ് എടുത്തപ്പോള്‍ത്തന്നെ കടുത്ത അസ്വസ്ഥതയും പൊള്ളലുമനുഭവപ്പെട്ട് യുവതി ഓടി പുറത്തേക്ക് പോകുന്നതും വായില്‍ നിന്ന് ആസിഡ് തുപ്പിക്കളയാന്‍ ശ്രമിക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പെട്ടെന്ന് രക്തം ഛര്‍ദ്ദിച്ച യുവതിയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ മീററ്റിലെ ഹയര്‍ മെഡിക്കല്‍ സെന്ററിലേക്കും മാറ്റി. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ നില ആശങ്കാജനകമായി തുടരുകയാണ്. നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മിഠായിക്കടയില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് മറ്റ് ആസിഡ് കുപ്പികളും കണ്ടെടുത്തു.
തണുപ്പിച്ച വെള്ളക്കുപ്പികള്‍ സൂക്ഷിക്കുന്ന ഫ്രിഡ്ജില്‍ ഏത് സാഹചര്യത്തിലാണ് ആസിഡ് അടങ്ങിയ കുപ്പി എത്തിയത്, ഇത് അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ ബോധപൂര്‍വ്വം നടത്തിയ ആക്രമണമാണോ എന്നീ കാര്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്. ഹാപുര്‍ നഗര്‍ കോട്വാലി പൊലീസിന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
