കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ നീക്കം ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. പെഹോവ റോഡിലെ രാജ് പാലസിന് സമീപമുള്ള വാടക വീട്ടില്‍ താമസിച്ചിരുന്ന ഉത്തര്‍ പ്രദേശ് സിതാപുര്‍ സ്വദേശി രാജേഷാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേഷിന്റെ ഭാര്യ വിമലാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ടെറസില്‍ നിന്ന് നിലവിളി കേട്ട് ഓടിച്ചെന്ന വീട്ടുടമയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജേഷിനെയും പുറത്തുവന്ന കുടലിന്റെ ഭാഗങ്ങള്‍ കവറിലേക്ക് മാറ്റുന്ന വിമലയെയും കണ്ടത്.
കൊലപാതക വിവരം പുറത്തായതോടെ പരിഭ്രാന്തയായ വിമല ടെറസില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട രാജേഷിന്റെ വയറ്റില്‍ 35 സെന്റീമീറ്റര്‍ നീളത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ശരീരത്തില്‍ നിന്ന് പുറത്തുവന്ന കുടലിനു പുറമെ, കരളിന്റെ സിംഹഭാഗവും വലതു വൃക്കയും കാണാനില്ലെന്ന പോസ്റ്റ്മോര്‍ട്ടം വിവരമാണ് നാടിനെ കൂടുതല്‍ നടുക്കിയത്.
സംഭവസ്ഥലത്ത് നിന്ന് വിവിധ വലുപ്പത്തിലുള്ള മൂന്ന് കത്തികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി കുരുക്ഷേത്രയില്‍ താമസിച്ച് കുടിവെള്ള വിതരണ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന രാജേഷിനും വിമലയ്ക്കും മക്കളില്ല. ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ അപ്രത്യക്ഷമായതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
