ന്യൂഡല്‍ഹി: കേസുകളില്‍ വാദം കേട്ട ശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് ഹൈക്കോടതി ജഡ്ജിമാരോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ജഡ്ജിമാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപിന്‍ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്സൈറ്റില്‍ ലഭ്യമാക്കാത്തതിനെതിരായ ഹര്‍ജി പരിഗണിക്കവേയായിരുന്നു നിര്‍ദേശം. ഇത്തരം വൈകലുകള്‍ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
പൊതുവില്‍ രണ്ട് തരം ജഡ്ജിമാരാണുള്ളത്. ഒന്ന് കഠിന പ്രയത്‌നം ചെയ്ത് എല്ലാവരെയും കേള്‍ക്കുകയും 10-15 കേസുകള്‍ വരെ വിധി പറയാന്‍ മാറ്റുന്നവര്‍. മറ്റൊരു കൂട്ടം ജഡ്ജിമാരാകട്ടെ ഇങ്ങനെ വാദം കേട്ട ശേഷം ഉത്തരവിടില്ല. വ്യക്തിപരമായി പറയുന്നതല്ല. എങ്കിലും ഇത് ജുഡീഷ്യറിക്ക് വെല്ലുവിളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് തിരിച്ചറിയാന്‍ കഴിയുന്ന അസുഖമാണെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇക്കാര്യത്തില്‍ ഹൈക്കോടതികള്‍ക്കായി നിര്‍ദേശം ആവശ്യമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി പറഞ്ഞതിനോട് ചീഫ് ജസ്റ്റിസ് യോജിച്ചു. വാദം പൂര്‍ത്തിയാക്കിയ ശേഷം നിര്‍ദേശങ്ങള്‍ക്കായി മാറ്റി വീണ്ടും കക്ഷികളെ കേട്ട് അടുത്ത തീയതിയിലേക്ക് മാറ്റുന്ന മറ്റൊരു രീതിയും കോടതികളിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇത്തരം രീതികള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് റോഹ്ത്തഗി കൂട്ടിച്ചേര്‍ത്തു.
ഈ മാസം ഏഴ്, എട്ട് തീയതികളില്‍ എല്ലാ ഹൈക്കോടതി ജഡ്ജിമാരെയും കാണുന്നുണ്ടെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 15 വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന കാലയളവില്‍ ഒരിക്കല്‍പ്പോലും മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരു കേസിലും വിധി വൈകിയിട്ടില്ലെന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
