ഭോപ്പാൽ: മധ്യപ്രദേശിൽ വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി.
കോൺഗ്രസിന് കനത്ത തിരിച്ചടിയായ ഈ നടപടിയോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടിക്ക് വിജയം ഉറപ്പായി. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
മീനാക്ഷി നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയത്.
തെലങ്കാനയിലെ ഒരു കോടതിയിൽ മീനാക്ഷി നടരാജനെതിരെ നിലവിലുള്ള ക്രിമിനൽ കേസിന്റെ വിശദാംശങ്ങൾ അവർ തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ആരോപിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥികൾ നിർബന്ധമായും സമർപ്പിക്കേണ്ട രേഖകളിൽ കേസ് വിവരങ്ങൾ മറച്ചുവെച്ചത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി എതിർപ്പ് ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് അധികൃതരുടെ ഈ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിൽ കോൺഗ്രസ് ഇപ്പോൾ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.
ഈ വിഷയത്തിൽ കോടതിയെ സമീപിക്കുന്നതിനൊപ്പം, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കോൺഗ്രസ് സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
