ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കൊല ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രിസൈഡിങ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച വീഡിയോ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.
ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ (പരാജയപ്പെട്ട മേയര്‍ സ്ഥാനാര്‍ത്ഥി) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്.
ഒരു ഉദ്യോഗസ്ഥന്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത് ഇങ്ങനെയാണോ? അയാളുടെ പെരുമാറ്റത്തില്‍ തങ്ങള്‍ ഞെട്ടിപ്പോയി. ഇയാളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബാലറ്റ് പേപ്പറുകളും വീഡിയോഗ്രാഫിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ തിരഞ്ഞെടുപ്പ് റെക്കോര്‍ഡുകളും അടുത്ത ഹിയറിങ് തീയതി വരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ സീല്‍ ചെയ്ത് സൂക്ഷിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
'ജനാധിപത്യത്തില്‍ സ്ഥിരതയുള്ള ഒരേയൊരു കാര്യം നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയാണ്. പിന്നെ ഇവിടെ എന്താണ് സംഭവിക്കുന്നത്? ജനാധിപത്യത്തെ കൊലപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല,'' ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഫെബ്രുവരി 19 ന് റിട്ടേണിംഗ് ഓഫീസര്‍ അനില്‍ മസിഹിനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ബെഞ്ച് നോട്ടീസ് അയച്ചു.
കുല്‍ദീപ് കുമാറിന്റെ ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച കോടതി, ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തുടര്‍ന്നുള്ള യോഗം മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചു. ജനുവരി 30-നാണ് ഹൈക്കോടതിയുടെ നിര്‍ദേശല പ്രകാരം ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്