ദില്ലി: ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നാലുവരി പാതയാക്കുന്നതിനായി 1,663.15 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രങ്ങളിലൊന്നായ കൊല്ലത്തിന് വലിയ വികസന സാധ്യതകൾ തുറന്നുകിട്ടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്നറിയപ്പെടുന്ന കൊല്ലത്ത് 600-ലധികം കശുവണ്ടി സംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഈ അടിസ്ഥാനസൗകര്യ വികസനം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശുവണ്ടി വ്യവസായത്തിന് പുറമെ കയർ, സെറാമിക്സ്, റെയർ എർത്ത്, മത്സ്യബന്ധനം തുടങ്ങിയ മേഖലകൾക്കും പുതിയ നാലുവരി പാത ഗുണകരമാകും. ഒന്നര ലക്ഷത്തിലധികം തൊഴിലാളികൾ ആശ്രയിക്കുന്ന ഈ മേഖലകളുടെ വളർച്ചയ്ക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
കൊല്ലം തുറമുഖവുമായി കൂടുതൽ മികച്ച റോഡ് ബന്ധം ലഭിക്കുന്നതിലൂടെ ചരക്കുനീക്കം സുഗമമാകുകയും ഗതാഗതച്ചെലവും യാത്രാസമയവും കുറയുകയും ചെയ്യും. ഇതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകാൻ പദ്ധതിക്ക് കഴിയുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
നാലുവരി പാത നിലവിൽ വരുന്നതോടെ റോഡ് സുരക്ഷ വർധിക്കുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും വലിയ തോതിൽ പരിഹാരമാകും. ദേശീയപാത 183-ന്റെ ഭാഗമായ ഈ വികസന പദ്ധതി അന്തർസംസ്ഥാന, പ്രാദേശിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
പെരിയാർ ടൈഗർ റിസർവ്, തേക്കടി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും ഇതുവഴി മേഖലയിലെ ടൂറിസം വികസനത്തിനും സമഗ്ര സാമ്പത്തിക വളർച്ചയ്ക്കും പുതിയ ഊർജം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
