ന്യൂഡൽഹി: പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ച് ഇന്ത്യൻ കരസേന. കൊളോണിയൽ കാലത്തെ പല രീതികളും ഒഴിവാക്കിക്കൊണ്ട് രൂപഭാവം, ഗ്രൂമിങ്, ഔദ്യോഗിക ചടങ്ങുകളിലെ വസ്ത്രധാരണം എന്നിവയിലെ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ പരിഷ്കാരം.
'ആർമി യൂണിഫോംസ്-2026' (Army Uniforms-2026) മാനുവലിൽ വിശദീകരിച്ചിരിക്കുന്ന പുതിയ ചട്ടങ്ങൾ, കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും സമഗ്രമായ യൂണിഫോം പരിഷ്കരണമാണ്. സൈന്യത്തിന്റെ റെജിമെന്റൽ പാരമ്പര്യവും പ്രൊഫഷണൽ ധാർമ്മികതയും നിലനിർത്തിക്കൊണ്ടുതന്നെ, തദ്ദേശീയമായ അസ്തിത്വം ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് കരസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഔദ്യോഗിക വസ്ത്രമായി പരമ്പരാഗത 'ബന്ദി' ജാക്കറ്റ്'
പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഓഫീസർമാരുടെ ഔദ്യോഗിക വസ്ത്രധാരണ രീതിയിലേക്ക് പരമ്പരാഗത ഇന്ത്യൻ ശൈലിയിലുള്ള 'ബന്ദി' ജാക്കറ്റ് അവതരിപ്പിച്ചതാണ്. ക്ലോസ്ഡ്-നെക്ക് മാതൃകയിലുള്ള ഈ ജാക്കറ്റ് ഇനി മുതൽ നിർദ്ദിഷ്ട ഔദ്യോഗിക ചടങ്ങുകളിൽ ധരിക്കാൻ അനുവാദമുണ്ടാകും. സൈനിക ആചാരങ്ങളിൽ തദ്ദേശീയ സാംസ്കാരിക ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിന് കരസേന നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എല്ലാ റാങ്കുകാർക്കും പുതിയ ശീതകാല യൂണിഫോം
പരിഷ്കരിച്ച മാനുവൽ പ്രകാരം എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥർക്കായി 'ഡ്രസ് 3ബി' (Dress 3B) എന്ന പേരിൽ പുതിയ ശീതകാല യൂണിഫോമും അവതരിപ്പിച്ചിട്ടുണ്ട്. അംഗോള ഷർട്ടും ബാറ്റിൽ ജാക്കറ്റും ബെററ്റും അടങ്ങുന്നതാണ് ഈ വസ്ത്രധാരണം. ഇത് സൈന്യത്തിലുടനീളം ശീതകാല വസ്ത്രധാരണത്തിന് ഏകീകൃത സ്വഭാവം നൽകും.
കൂടാതെ, മുൻപ് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർക്കും (JCOs) മറ്റ് റാങ്കുകളിലുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന 'ഡ്രസ് 1സി' (Dress 1C) എന്ന വിന്റർ സെറിമോണിയൽ യൂണിഫോം ധരിക്കാൻ ഇനി മുതൽ ഉന്നത സൈനിക ഉദ്യോഗസ്ഥർക്കും അനുമതി നൽകിയിട്ടുണ്ട്.
വനിതാ ഓഫീസർമാർക്ക് ഇളവുകൾ
വനിതാ ഓഫീസർമാരുടെ ഔദ്യോഗിക വസ്ത്രധാരണത്തിൽ പുതിയ ചട്ടങ്ങൾ കൂടുതൽ ഇളവുകൾ നൽകുന്നുണ്ട്. നിർദ്ദിഷ്ട ചടങ്ങുകളിൽ ലളിതമായ നിറങ്ങളിലുള്ള സാരികളും, ആംഗിൾ ലെങ്ത് സ്ട്രെയിറ്റ് പാന്റും ദുപ്പട്ടയും അടങ്ങുന്ന കുർത്ത-സൽവാർ കോമ്പിനേഷനുകളും ധരിക്കാൻ അനുമതി നൽകി. അതേസമയം, ഒരേപോലെയുള്ള വസ്ത്രധാരണ രീതി നിലനിർത്തുന്നതിനായി സ്ലീവ്ലെസ്സ് കുർത്തകൾ, പ്ലാസോ ട്രൗസറുകൾ സിഗരറ്റ് പാന്റുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.
മീശയ്ക്ക് പരിധി; പെർഫ്യൂമുകൾക്ക് വിലക്ക്
ഉദ്യോഗസ്ഥരുടെ വ്യക്തിഗത രൂപഭാവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് സൈന്യം പുറപ്പെടുവിച്ചിട്ടുള്ളത്. ശരീരത്തിൽ പുറത്തുകാണുന്ന തരത്തിലുള്ള ടാറ്റൂകൾക്കും ബോഡി പിയേഴ്സിംഗിനും വിലക്ക് തുടരും. കടുത്ത മതപരമായ കാരണങ്ങളാലല്ലാതെ യൂണിഫോമിനൊപ്പം കൈകളിൽ ബ്രേസ്ലെറ്റുകൾ ധരിക്കാൻ പാടില്ല.
ഏറ്റവും ശ്രദ്ധേയമായ മാറ്റം മീശയുടെ നീളത്തിലാണ് വരുത്തിയിരിക്കുന്നത്. ഓഫീസർമാരുടെ മീശയുടെ നീളം പരമാവധി 12 സെന്റീമീറ്ററായി പരിമിതപ്പെടുത്തി. കൂടാതെ, യൂണിഫോം ധരിച്ചിരിക്കുമ്പോൾ പെർഫ്യൂമുകളും ഡിയോഡറന്റുകളും ഉപയോഗിക്കുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
