ദില്ലി: കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതും തന്ത്രപ്രധാനവുമായ രേഖകളും വിവരങ്ങളും ചോരുന്നത് തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി.
രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കുലർ.
കരസേന മുൻ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം.
ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ ജീവനക്കാരുടെയും കടമ എന്ന് സർക്കുലറിൽ പറയുന്നു. സർക്കാരിന് നാണക്കേടുണ്ടാക്കുന്നതിനൊപ്പം, ദേശീയ താൽപ്പര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ള, രഹസ്യ വിവരങ്ങൾ ചോർന്നു എന്നു മൂന്ന് പേജുകളുള്ള സർക്കുലറിൽ പറയുന്നു. അർദ്ധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ വകുപ്പുകൾക്കും കേന്ദ്രം സർക്കുലർ അയച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഈ നിർദ്ദേശം കൈമാറി. 1998ൽ പുറത്തിറക്കിയിരുന്ന സർക്കുലറിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.
98ലെ സർക്കുലറിൽ രഹസ്യനിയമ പ്രകാരം കർശന നടപടി എടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ ഔദ്യോഗിക വക്താക്കൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്ന വിവരങ്ങൾക്ക് ഇത് ബാധകമായിരിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
