ഡൽഹി: കേന്ദ്രവുമായി മൂന്നാമത്തെ ചർച്ച നടക്കാനിരിക്കെ പഞ്ചാബിൽ കർഷകർ റെയിൽവേ ട്രാക്ക് തടഞ്ഞു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഹരിയാന സർക്കാർ ഫെബ്രുവരി 16 രാത്രി വരെ പഞ്ചാബ് അതിർത്തിയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഡൽഹി ചലോ മാർച്ചിൽ കർഷക നേതാക്കൾ കേന്ദ്രവുമായി മൂന്നാം വട്ട ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കർഷകർ പ്രതിജ്ഞയെടുത്തു. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവർ പ്രതിഷേധിക്കുന്ന കർഷക സംഘടനാ പ്രതിനിധികളുമായി ഇന്ന് വൈകിട്ട് വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തും.
ഇരുപക്ഷവും തമ്മിൽ മുമ്പ് നടത്തിയ കൂടിക്കാഴ്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് ഫെബ്രുവരി 13 ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് ആരംഭിക്കാൻ കർഷകർ തീരുമാനിച്ചത്. അതേസമയം കണ്ണീർവാതക ഷെല്ലാക്രമണം നിർത്തുന്നത് വരെ കേന്ദ്ര സർക്കാരുമായി ചർച്ച തുടരില്ലെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞിരുന്നു.
പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാർച്ച് നടത്തുന്നത്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് 'ഡൽഹി ചലോ' പ്രക്ഷോഭം.
അതേസമയം, ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നതിനെതിരെ പഞ്ചാബ് രംഗത്തെത്തി. പട്യാല ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഷോക്കത്ത് അഹമ്മദ് പാരെ അംബാല ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തയച്ചു. അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിലുള്ള പഞ്ചാബ് പ്രദേശത്തേക്ക് ഡ്രോണുകൾ അയയ്ക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു. പഞ്ചാബ് പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് നിരവധി കണ്ണീർ വാതക കാനിസ്റ്ററുകൾ പ്രയോഗിച്ചതായി കർഷകർ ആരോപിച്ചിരുന്നു.
ഡൽഹിയിലുടനീളം സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കർഷകരെ നേരിടാൻ ഹരിയാന പോലീസ് പൂർണ സജ്ജമാണ്. 64 കമ്പനി അർധസൈനിക വിഭാഗത്തെയും 50 കമ്പനി സംസ്ഥാന പൊലീസിനെയും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്