ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു കേന്ദ്രീകരിച്ച് വളരുന്ന രാജ്യാന്തര ലഹരിമാഫിയയുടെ പ്രധാന കണ്ണികളായി മലയാളി യുവാക്കളും വിദ്യാര്‍ഥികളും മാറുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ നഗരം ലഹരി വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയപ്പോള്‍, പൊലീസിന്റെ വലയിലായവരില്‍ വലിയൊരു പങ്കും കേരളത്തില്‍ നിന്നുള്ളവരാണ്. വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍, പ്രമുഖ കോളജുകള്‍, പബ്ബുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ മാഫിയ പ്രവര്‍ത്തിക്കുന്നത്.
ഈ വര്‍ഷം ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബെംഗളൂരു പൊലീസ് 1,959 ലഹരിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 256 കേസുകള്‍ ലഹരി വസ്തുക്കളുടെ കച്ചവടത്തിനും 1,703 കേസുകള്‍ ഉപയോഗത്തിനുമെതിരെയാണ്. 21 വിദേശികള്‍ ഉള്‍പ്പെടെ ആകെ 2,612 പേര്‍ പിടിയിലായ ഈ പരിശോധനകളില്‍ 130 കോടി രൂപയുടെ മയക്കുമരുന്നും പൊലീസ് പിടിച്ചെടുത്തു. വിദേശ വെബ്സൈറ്റുകള്‍ വഴി കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഫോറിന്‍ പോസ്റ്റ് ഓഫീസ് മുഖേന ബെംഗളൂരുവിലേക്ക് ലഹരിയെത്തിച്ച കേസുകളിലും നിരവധി മലയാളി യുവാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നഗരമധ്യത്തിലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള ചെറിയ കടകളില്‍ പോലും രാസലഹരികള്‍ യഥേഷ്ടം ലഭ്യമാകുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കൊച്ചുകൂട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന ലഹരി മിഠായികളുടെ ഉപയോക്താക്കളില്‍ ഏറെയും ഇവിടങ്ങളിലെ വിദ്യാര്‍ഥികളാണ്.
വീസ കാലാവധി കഴിഞ്ഞിട്ടും നഗരത്തില്‍ തങ്ങുന്ന ആഫ്രിക്കന്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ വഴിയാണ് മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ലഹരി നഗരത്തിലേക്ക് ഒഴുകുന്നത്. എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചാണ് ഇവരുടെ പ്രധാന ആശയവിനിമയം. കാനഡയില്‍ നിന്ന് ഒഴിഞ്ഞ പാല്‍പ്പൊടി കാനുകളില്‍ ബെംഗളൂരു വിമാനത്താവളം വഴി ലഹരി കടത്തിയ വന്‍ സംഘങ്ങളെ പിടികൂടാന്‍ പൊലീസിന് ഇന്റര്‍പോളിന്റെ സഹായം വരെ തേടേണ്ടി വന്നിരുന്നു.
അതേസമയം മലയാളി കോളജ് വിദ്യാര്‍ഥികളെ ലഹരിയിടപാടുകാരായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും വ്യാജ കേസുകളില്‍ കുടുക്കുമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങളും നഗരത്തില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
