ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ സര്‍ക്കാര്‍ ജോലിയും സ്വത്തുക്കളും തട്ടിയെടുക്കാന്‍ അമ്മ നീരജയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആയുഷി ശര്‍മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബാംഗങ്ങള്‍ വീണ്ടും രംഗത്ത്. 2025 ഏപ്രിലില്‍ മരിച്ച പിതാവ് വിജയ് ശര്‍മയുടെ മരണത്തിലും ആയുഷിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പുതിയ പരാതി നല്‍കി.
രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കോര്‍ട്ട് മാസ്റ്ററായിരുന്ന വിജയ് ശര്‍മ അസുഖബാധിതനായി ചികിത്സയിലായിരുന്നു. രോഗമുക്തി നേടി വരവേ അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കുന്നത് ആയുഷി ബോധപൂര്‍വം തടസ്സപ്പെടുത്തിയെന്നാണ് നീരജയുടെ സഹോദരന്‍ രാകേഷ് ശര്‍മ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ബന്ധുവായ ബല്‍റാമിന്റെ സഹായത്തോടെ വിജയ്‌യെ മറ്റൊരിടത്തേക്ക് മാറ്റിയ ആയുഷി, മൂന്നുമാസത്തോളം അദ്ദേഹം എവിടെയാണെന്ന വിവരം മറ്റു കുടുംബാംഗങ്ങളില്‍ നിന്ന് മറച്ചുവെച്ചു. പിന്നീട് നിവിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയിന്റെ ആരോഗ്യനില വഷളായതോടെ വീട്ടിലേക്ക് കൊണ്ടുവരികയും തുടര്‍ന്ന് അദ്ദേഹം മരണപ്പെടുകയുമായിരുന്നു.
പിതാവിന്റെ മരണശേഷം അന്ത്യകര്‍മങ്ങള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയ ആയുഷി, അദ്ദേഹത്തിന്റെ ജോലി തനിക്ക് വേണമെന്നും കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് അമ്മ നീരജ് ശര്‍മയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. 'ഫീഡിങ് ട്യൂബ് മാറ്റി പിതാവിനെ കൊല്ലാന്‍ കഴിഞ്ഞ എനിക്ക് നിങ്ങളെ കൊല്ലാന്‍ പ്രയാസമില്ല' എന്ന് ആയുഷി അമ്മയോട് പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പിന്നാലെ ആയുഷിയില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് സൂചിപ്പിക്കുന്ന രീതിയില്‍ നീരജ് ശര്‍മ വാട്‌സാപ്പില്‍ കുറിപ്പും പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 3നാണ് പ്രതാപ് നഗറില്‍ വെച്ച് ജോഗിങ് ചെയ്യുകയായിരുന്ന നീരജ് ശര്‍മയെ ആയുഷിയും സംഘവും കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. സാധാരണ റോഡപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സ്വത്ത് തര്‍ക്കവും അമ്മയോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആയുഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ ആയുഷി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായപ്പോള്‍, ഇവര്‍ക്ക് സഹായം നല്‍കിയ ബന്ധു ബല്‍റാമിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
