മുംബൈ: മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മകൻ ജയ് പവാർ രംഗത്ത്. ജനുവരി 28-ന് ബാരാമതിയിൽ നടന്ന അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന സംശയങ്ങൾ ബലപ്പെടുന്നതിനിടെയാണ് കുടുംബവും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്.
അപകടത്തെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളാണ് ജയ് പവാർ ഇൻസ്റ്റാഗ്രാമിലൂടെ ഉന്നയിച്ചത്. "ഒരു വിമാനാപകടത്തിൽ ബ്ലാക്ക് ബോക്സുകൾ അത്ര എളുപ്പത്തിൽ നശിക്കില്ല. ഈ ഹൃദയഭേദകമായ ദുരന്തത്തിന്റെ പൂർണ്ണവും സുതാര്യവുമായ സത്യം അറിയാൻ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അവകാശമുണ്ട്," ജയ് പവാർ കുറിച്ചു.
വിമാനത്തിന്റെ അറ്റകുറ്റപ്പണികളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും വിമാനക്കമ്പനിയായ VSR-ന്റെ സർവീസുകൾ ഉടൻ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിസ്സ് യു ഡാഡ് എന്ന വൈകാരികമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
അപകടത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങൾ ഗൗരവകരമാണെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം ഇതിൽ മറുപടി പറയണമെന്നും എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ എംപി ആവശ്യപ്പെട്ടു. രോഹിത് പവാർ, അമോൽ മിത്കാരി തുടങ്ങിയ നേതാക്കൾ ഉന്നയിച്ച ആശങ്കകൾ പാർലമെന്റിൽ ചർച്ച ചെയ്യപ്പെടണം. ശിവസേനയും (യുബിടി) കോൺഗ്രസും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ മന്ത്രാലയം പത്രസമ്മേളനം നടത്തണമെന്നും സുലെ കൂട്ടിച്ചേർത്തു.
അന്വേഷണ ഏജൻസികളുടെ മെല്ലെപ്പോക്കിനെ രോഹിത് പവാർ എംഎൽഎ രൂക്ഷമായി വിമർശിച്ചു. "അപകടം നടന്ന് 20 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. വിമാനക്കമ്പനിയെ സംരക്ഷിക്കാനാണോ ഈ താമസം? തെളിവുകൾ നശിപ്പിക്കാൻ കമ്പനിക്ക് ആരുടെയെങ്കിലും സംരക്ഷണമുണ്ടോ?" എന്ന് അദ്ദേഹം ചോദിച്ചു. ബ്ലാക്ക് ബോക്സിന് കേടുപാടുകൾ സംഭവിച്ചു എന്ന വാർത്തകൾ സംശയാസ്പദമാണെന്നും, ഇതൊരു അപകടമാണോ അതോ ആസൂത്രിതമായ കൊലപാതകമാണോ എന്ന് തെളിയും വരെ വിശ്രമമില്ലെന്നും രോഹിത് പവാർ എക്സിലൂടെ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
