മുംബൈ: സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിക്കിടെ മൃതദേഹങ്ങളെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മെഡിക്കൽ വിദ്യാർഥിനി സേജൽ പവാറിനെതിരെ നടപടി. 15 ദിവസത്തെ നിർബന്ധിത അവധിയെടുക്കാൻ കിംഗ് എഡ്വേർഡ് മെമ്മോറിയൽ (കെഇഎം) മെഡിക്കൽ കോളജ് അധികൃതർ നിർദേശിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഈ കാലയളവിൽ കോളജ് ക്യാംപസിലും ഹോസ്റ്റലിലും പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കെഇഎം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ സേജൽ പവാർ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻ പ്രണിത് മോറെയുടെ പരിപാടിക്കിടെയാണ് മൃതദേഹങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശം നടത്തിയത്. മാസങ്ങൾക്കുമുമ്പ് നടന്ന പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്.
തുടർന്ന് കോളജ് അധികൃതർ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും വീഡിയോയിലുള്ളത് സേജൽ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ ക്യാംപസിൽ പ്രവേശിക്കരുതെന്നാണ് കോളജിന്റെ നിർദേശം. വിഷയത്തെക്കുറിച്ച് വിദ്യാർഥിനിയുടെ മാതാപിതാക്കളെയും അറിയിച്ചതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
പോസ്റ്റുമോർട്ടം സമയത്ത് പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് തമാശ പറയാറുണ്ടെന്ന സേജലിന്റെ പരാമർശമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. സംഭവത്തിൽ മഹാരാഷ്ട്ര സൈബർ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് കോളജ് തലത്തിലും നടപടി ആരംഭിച്ചത്.
വിവാദം ശക്തമായതോടെ സേജൽ പിന്നീട് വീഡിയോയിലൂടെ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു. അന്വേഷണത്തിനിടെ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ചോദ്യം ചെയ്യലിനിടെ വികാരാധീനയായി കരഞ്ഞെന്നും വിവരമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൗൺസലിങ് സ്വീകരിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചിട്ടുണ്ട്.
മെഡിക്കൽ പഠനത്തിനായി മൃതദേഹങ്ങൾ ദാനം ചെയ്യുന്നവരോടും അവരുടെ കുടുംബങ്ങളോടും കാണിക്കേണ്ട ബഹുമാനത്തിന് വിരുദ്ധമാണ് ഇത്തരം പരാമർശങ്ങളെന്ന് വിവിധ മെഡിക്കൽ സംഘടനകൾ വിമർശിച്ചു. മൃതദേഹ ദാതാക്കൾ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അടിത്തറയാണെന്നും അവരെ അപമാനിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
അതേസമയം, അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് കെഇഎം മെഡിക്കൽ കോളജ് അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷൻ (NMC), മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (MUHS), സ്ഥാപന ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
