ജിദ്ദ: ഹജ്ജ് തീർഥാടനത്തോടനുബന്ധിച്ച് മക്കയിലെയും മറ്റ് പുണ്യസ്ഥലങ്ങളിലെയും തീർഥാടകരുടെ താൽക്കാലിക താമസകേന്ദ്രങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകളിലും എല്ലാത്തരം എൽ.പി.ജി (LPG) സിലിണ്ടറുകളും കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും പൂർണ്ണമായി നിരോധിച്ചു.
പുണ്യസ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള കടുത്ത അപകടസാധ്യതകൾ മുൻകൂട്ടി കണ്ട്, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സിവിൽ ഡിഫൻസ് ഈ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഗൾഫിൽ ദുൽഹിജ്ജ മാസം ഒന്നാം തീയതിയായ ഇന്ന് (മെയ് 18, തിങ്കൾ) രാവിലെ മുതൽ നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു. നിരോധനം ലംഘിച്ച് പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നതോ ഉപയോഗിക്കുന്നതോ ആയ എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് കണ്ടുകെട്ടും. കൂടാതെ, നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഹജ്ജ് തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസിന്റെ പ്രത്യേക നിരീക്ഷണ സംഘങ്ങൾ ക്യാമ്പുകളിൽ കർശനമായ പരിശോധനകൾ നടത്തും. മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലെ എല്ലാ ക്യാമ്പുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
