അങ്കാറ: തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെന്മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡ് ദ്വീപ് യു.എസിന്റെ നിയന്ത്രണത്തിലാക്കണമെന്ന തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ച ട്രംപ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനോട് സഹകരിച്ചില്ലെങ്കില്‍ യൂറോപ്പില്‍ വിന്യസിച്ചിരിക്കുന്ന മുഴുവന്‍ അമേരിക്കന്‍ സൈന്യത്തെയും തിരിച്ചുവിളിക്കുമെന്നും ഭീഷണിപ്പെടുത്തി.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് യൂറോപ്പ് തടസം നില്‍ക്കുന്നതാണ് നാറ്റോ സഖ്യവുമായുള്ള തന്റെ ബന്ധം വഷളാക്കിയതെന്ന് ട്രംപ് തുറന്നടിച്ചു. ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ ഡെന്മാര്‍ക്ക് പണം ചിലവഴിക്കുന്നില്ലെന്നും എന്നാല്‍ തന്ത്രപ്രധാനമായ ഈ ദ്വീപ് അമേരിക്കയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ചൈനീസ്, റഷ്യന്‍ കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡിന് ചുറ്റുമുണ്ടെന്ന ഗുരുതരമായ ആരോപണവും ട്രംപ് ഉന്നയിച്ചു. എന്നാല്‍ ഈ മേഖലയില്‍ വിദേശ സൈനിക ഭീഷണികളുണ്ടെന്ന വാദങ്ങള്‍ ഗ്രീന്‍ലാന്‍ഡ് അധികൃതരും വിദഗ്ധരും തള്ളിക്കളഞ്ഞിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ഭീഷണികള്‍ തടയാന്‍ യൂറോപ്പിനായി അമേരിക്ക വന്‍തോതില്‍ പണം ചിലവഴിക്കുന്നുണ്ടെന്നും എന്നാല്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അവര്‍ സഹകരിക്കാത്തതിനാല്‍ ഇനിമുതല്‍ തങ്ങള്‍ക്ക് പണം ചിലവഴിക്കേണ്ട ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
യൂറോപ്പ് ഇരുപത് വര്‍ഷം മുന്‍പുള്ള അവസ്ഥയിലല്ലെന്നും കുടിയേറ്റം, ഊര്‍ജ്ജ പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ യൂറോപ്പ് എന്നൊരു പ്രദേശം തന്നെ ഇല്ലാതാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജനുവരിയിലാണ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ നാറ്റോ സഖ്യത്തിനുള്ളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. തുടര്‍ന്ന് ജനുവരി അവസാനം നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഈ വിഷയത്തില്‍ ഒരു സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.
യു.എസ്, ഡെന്മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഈ സമിതി പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ വര്‍ഷം അവസാനത്തോടെ ഇതിനൊരു ശാശ്വത പരിഹാരമുണ്ടാകുമെന്ന് ഡെന്മാര്‍ക്ക് വിദേശകാര്യമന്ത്രി ലാര്‍സ് ലോകെ റാസ്മുസെന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
അതേസമയം ഉച്ചകോടിക്കിടെ ഉയര്‍ന്ന ട്രംപിന്റെ പുതിയ പരാമര്‍ശങ്ങളോട് ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബ് പക്വതയോടെയാണ് പ്രതികരിച്ചത്. ആര്‍ട്ടിക് മേഖലയിലെ സുരക്ഷയെക്കുറിച്ചാണ് ആശങ്കയെങ്കില്‍ നാറ്റോ സഖ്യത്തില്‍ തന്നെ ഏഴോളം ആര്‍ട്ടിക് രാജ്യങ്ങളുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍ട്ടിക് കാലാവസ്ഥയില്‍ പോരാടാന്‍ ഫിന്‍ലാന്‍ഡ് പത്തുലക്ഷത്തോളം സൈനികര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും, നിലവില്‍ ഡെന്മാര്‍ക്കും അമേരിക്കയും ഗ്രീന്‍ലാന്‍ഡും തമ്മില്‍ തുടരുന്ന ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം പിന്‍വലിക്കുമെന്ന ട്രംപിന്റെ ഭീഷണി നാറ്റോ സഖ്യത്തിനുള്ളില്‍ വീണ്ടുമൊരു നയതന്ത്ര പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
