തിരുവനന്തപുരം: ബ്രിട്ടിഷ് നേവിയുടെ എഫ് 35 ബി യുദ്ധവിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്നത് ബ്രിട്ടനില്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. പ്രതിപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബെന്‍ ഒബേസ് ജെക്ടിയാണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്. പോര്‍ വിമാനം സുരക്ഷിതമാക്കാനും അറ്റകുറ്റപ്പണി തീര്‍ത്ത് തിരികെ കൊണ്ടുവരാനും എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ബെന്‍ ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ എത്രനാള്‍ വേണ്ടിവരും, ഹാങ്ങറിലേക്ക് മാറ്റുമ്പോള്‍ വിമാനത്തിലെ സംരക്ഷിത സാങ്കേതികവിദ്യയുടെ സുരക്ഷ സര്‍ക്കാര്‍ എങ്ങനെ ഉറപ്പുവരുത്തും തുടങ്ങിയ ചോദ്യങ്ങളും ബെന്‍ ഉയര്‍ത്തി. വിമാനം യുകെയുടെ കര്‍ശന നിയന്ത്രണത്തിലാണെന്ന് ബ്രിട്ടിഷ് ആംഡ് ഫോഴ്സ് മന്ത്രി ലൂക്ക് പൊള്ളാര്‍ഡ് മറുപടി നല്‍കി. അടിയന്തരഘട്ടത്തില്‍ ഇന്ത്യന്‍ അധികൃതര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. റോയല്‍ എയര്‍ഫോഴ്സ് സേനാംഗങ്ങള്‍ വിമാനത്തിനൊപ്പം ഉള്ളതിനാല്‍ സുരക്ഷയില്‍ ഒരു തരത്തിലുള്ള ആശങ്കയും ഇല്ലെന്നും പൊള്ളാര്‍ഡ് പറഞ്ഞു.
അറ്റക്കുറ്റപ്പണികള്‍ തീര്‍ക്കാന്‍ ഓരോ ദിവസവും വൈകുന്നത് ബ്രിട്ടിഷ് റോയല്‍ നേവിയുടെ സല്‍പ്പേരിനെ ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ശത്രുവിന്റെ മണ്ണില്‍ വച്ചാണ് ഇത്തരത്തില്‍ സംഭവിച്ചിരുന്നതെങ്കില്‍ ഇത്രയേറെ സമയമെടുക്കാന്‍ കഴിയുമായിരുന്നോ എന്നും അവര്‍ ചോദിക്കുന്നു. അറ്റകുറ്റപ്പണി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സി-17 ഗ്ലോബ് മാസ്റ്റര്‍ ചരക്കുവിമാനം എത്തിച്ച് എഫ് 35 ബി എയര്‍ലിഫ്റ്റ് ചെയ്യുക എന്നതാണ് റോയല്‍ നേവിക്കു മുന്നിലുള്ള അവസാനവഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്