കാബൂൾ: അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം സർവ്വനാശത്തിലേക്ക്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നടന്ന ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കാബൂളിലെ സർക്കാർ ഉടമസ്ഥതയിലുള്ള 2000 കിടക്കകളുള്ള 'ഒമിദ്' ഹോസ്പിറ്റലാണ് പാക് വിമാനങ്ങൾ തകർത്തത്. ആക്രമണം നടക്കുമ്പോൾ രോഗികൾ വൈകുന്നേരത്തെ പ്രാർത്ഥനയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇന്നും മൃതദേഹങ്ങൾ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നിഷ്കളങ്കരായ സാധാരണക്കാരാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
ആരോപണം നിഷേധിച്ച് പാകിസ്ഥാൻ
അതേസമയം, ആശുപത്രിക്ക് നേരെയല്ല മറിച്ച് ഭീകരവാദികളുടെ കേന്ദ്രങ്ങൾക്കും ആയുധപ്പുരകൾക്കുമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ഉണ്ടായ സ്ഫോടനങ്ങൾ അവിടെ വലിയ തോതിൽ വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവാണെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാന്റേത് വെറും കള്ളപ്രചാരണമാണെന്നും ഭീകരവാദികളെ തുടച്ചുനീക്കുന്നത് വരെ തങ്ങളുടെ നടപടി തുടരുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
വിശുദ്ധ റംസാൻ മാസത്തിൽ നടന്ന ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സമാധാനത്തിന്റെയും കരുണയുടെയും മാസത്തിൽ നടന്ന ഇത്തരമൊരു നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരുരാജ്യങ്ങളും ചർച്ചയുടെ മേശയിലേക്ക് മടങ്ങണമെന്നും യുദ്ധം വ്യാപിപ്പിക്കരുതെന്നും ചൈനയും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
