ദ ഹേഗ്: ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ നീക്കം തടഞ്ഞ് അധികൃതര്‍. നെതര്‍ലന്‍ഡ്സ് രാജകുടുംബാംഗങ്ങളായ കാതറീന അമാലിയ രാജകുമാരി, സഹോദരി അലക്‌സിയ രാജകുമാരി എന്നിവരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ഡച്ച് അധികൃതര്‍ പരാജയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവലതുപക്ഷക്കാരനായ 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 27-ന് രാജകുടുംബം കനത്ത സുരക്ഷയില്‍ 'കിംഗ്‌സ് ഡേ' ആഘോഷങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഫെബ്രുവരിയില്‍ നടന്ന അറസ്റ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഭാവി രാജ്ഞിയായ അമാലിയയെയും സഹോദരിയെയും നാസി പ്രേരിത ശൈലിയില്‍ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയില്‍ ദ ഹേഗില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മഴുക്കളില്‍ അലക്‌സിയ, മൊസാദ്, നാസി അഭിവാദ്യമായ സീഗ് ഹൈല്‍ എന്നി വാക്കുകള്‍ കൊത്തിവെച്ചിരുന്നു. കൂടാതെ അമാലിയ, അലക്‌സിയ, രക്തച്ചൊരിച്ചില്‍ എന്നീ വാക്കുകള്‍ എഴുതിയ കുറിപ്പും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഡച്ച് സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും.
നെതര്‍ലന്‍ഡ്സ് സിംഹാസനത്തിന്റെ അവകാശിയായ അമാലിയ രാജകുമാരിക്ക് നേരെയുള്ള ഭീഷണികള്‍ ഇതാദ്യമായല്ല. നേരത്തെ ഡ്രഗ് കാര്‍ട്ടലുകള്‍ അമാലിയയെയും അന്നത്തെ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടയെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു. 2020-ല്‍ ലൈംഗികാതിക്രമ ഭീഷണിയെത്തുടര്‍ന്ന് രാജകുമാരിക്ക് ഒളിവില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്. 2022-ല്‍ ആംസ്റ്റര്‍ഡാമിലെ സ്റ്റുഡന്റ് അക്കൗണ്ടേഷനില്‍ നിന്നും സുരക്ഷാ കാരണങ്ങളാല്‍ അവരെ കൊട്ടാരത്തിലേക്ക് മാറ്റിയിരുന്നു. സുരക്ഷാ ഭീഷണി രൂക്ഷമായതിനെത്തുടര്‍ന്ന് 2024 ല്‍ രഹസ്യമായി സ്‌പെയിനിലെ മാഡ്രിഡിലേക്ക് മാറിയാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയത്.
തന്റെ മകളുടെ ജീവിതത്തെ ഈ ഭീഷണികള്‍ സാരമായി ബാധിച്ചുവെന്ന് മാക്‌സിമ രാജ്ഞി പറഞ്ഞു. കൊട്ടാരത്തിന് പുറത്തേക്ക് സ്വതന്ത്രമായി ഇറങ്ങാനോ ഒരു സാധാരണ വിദ്യാര്‍ത്ഥിയെപ്പോലെ ആംസ്റ്റര്‍ഡാമില്‍ താമസിക്കാനോ അവള്‍ക്ക് കഴിയുന്നില്ലെന്ന് രാജ്ഞി വേദനയോടെ പങ്കുവെച്ചു. ''തെരുവിലൂടെ നടക്കാനും കടകളില്‍ പോകാനും സാധാരണ വിദ്യാര്‍ത്ഥി ജീവിതം നയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു'' എന്ന് അമാലിയ രാജകുമാരിയും മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
