ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ യുവാവ് ഉക്രെയ്ന്‍ സൈന്യത്തിന്റെ പിടിയിലായി. ഗുജറാത്തിലെ മോര്‍ബി സ്വദേശി മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈന്‍ (22) ആണ് പിടിയിലായത്. കീഴടങ്ങുകയായിരുന്നുവെന്ന് യുവാവ് പറയുന്ന വീഡിയോ സമൂഹ മാധ്യമത്തിലൂടെ ഉക്രെയ്ന്‍ സൈന്യത്തിന്റെ 63-ാം യന്ത്രവല്‍കൃത ബ്രിഗേഡ് പുറത്തുവിട്ടിട്ടുണ്ട്.
റഷ്യന്‍ സൈന്യത്തിലേക്ക് വിദേശികളെ വ്യാപകമായി റിക്രൂട്ട് ചെയ്യുകയാണെന്ന് ഉക്രെയ്ന്‍ ആരോപിച്ചു.
ഉപരിപഠനത്തിനായി റഷ്യയില്‍ എത്തിയ ശേഷം ലഹരി പദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ശിക്ഷ ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യവുമായി കരാറിലേര്‍പ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജയിലില്‍ കഴിയുന്നത് ഒഴിവാക്കാന്‍ പ്രത്യേക സൈനിക ഓപ്പറേഷനായി റഷ്യന്‍ സൈന്യത്തില്‍ ചേരുകയായിരുന്നുവെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.
16 ദിവസത്തെ പരിശീലനത്തിന് ശേഷം ഒക്ടോബര്‍ ഒന്നിന് ആദ്യ ദൗത്യത്തിനായി അയച്ചു. അത് മൂന്ന് ദിവസം നീണ്ടുനിന്നു. തനിക്ക് അവിടെ നിന്നു പുറത്തുകടക്കണമായിരുന്നു. തന്റെ കമാന്‍ഡറുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അവിടെ നിന്നിറങ്ങി. ഏകദേശം രണ്ടോ മൂന്നോ കിലോമീറ്റര്‍ അകലെ ഉക്രെയ്ന്‍ സൈന്യത്തിന്റെ ഒരു കിടങ്ങ് കണ്ടു. താന്‍ തോക്ക് താഴെ വച്ച ശേഷം യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അവിടെയുണ്ടായിരുന്ന സൈനികരോടു പറഞ്ഞു. തനിക്ക് സഹായം വേണമായിരുന്നു. തനിക്ക് റഷ്യയിലേക്ക് തിരിച്ചുപോകാന്‍ താല്‍പ്പര്യമില്ലെന്ന് ഉക്രെയ്ന്‍ പുറത്തുവിട്ട വീഡിയോയില്‍ യുവാവ് പറയുന്നു.
അതേസമയം ഇന്ത്യന്‍ യുവാവ് ഉക്രെയ്ന്‍ സൈന്യത്തിന്റെ പിടിയിലുണ്ടെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കീവിലെ ഇന്ത്യന്‍ എംബസിക്ക് ഉക്രെയ്ന്‍ അധികൃതര്‍ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും വിവരം പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്