ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ യ്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 84 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം സ്ത്രീകളാണ്.
തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് സമീപം ബെക്കാസി റെയില്‍വേ സ്റ്റേഷനില്‍ ഏപ്രില്‍ 27 തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. റെയില്‍വേ ട്രാക്കില്‍ ഒരു ടാക്‌സി കാര്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഒരു ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തേണ്ടി വന്നു. ഈ സമയം പുറകില്‍ നിന്നെത്തിയ അര്‍ഗോ ബ്രോമോ ആംഗ്രെക് എന്ന ദീര്‍ഘദൂര ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന ലോക്കല്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ ബോഗിയില്‍ ശക്തമായി ഇടിക്കുകയായിരുന്നു.
ലോക്കല്‍ ട്രെയിനിന്റെ ഏറ്റവും പിന്നിലുണ്ടായിരുന്ന ബോഗി സ്ത്രീകള്‍ക്കായി സംവരണം ചെയ്തതായിരുന്നു. ഈ ബോഗി പൂര്‍ണ്ണമായും തകര്‍ന്നതാണ് മരണപ്പെട്ടവരെല്ലാം സ്ത്രീകളാകാന്‍ കാരണം.
അതേസമയം ദീര്‍ഘദൂര ട്രെയിനിലുണ്ടായിരുന്ന 240 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇന്തോനേഷ്യന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി അന്വേഷണം ആരംഭിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, റെയില്‍വേ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ലെവല്‍ ക്രോസിംഗുകള്‍ക്ക് പകരം ഫ്‌ലൈ ഓവറുകള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു.
പഴക്കം ചെന്ന റെയില്‍വേ സംവിധാനങ്ങളും സുരക്ഷാ വീഴ്ചകളും ഇന്തോനേഷ്യയില്‍ മുന്‍പും ഇത്തരം വലിയ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
