ഒട്ടാവ: ഇറാനെതിരായ അമേരിക്ക–ഇസ്രയേൽ സൈനിക നടപടിയിൽ കാനഡയ്ക്ക് പങ്കില്ലെന്നും അതിൽ ഒരിക്കലും പങ്കെടുക്കില്ലെന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പാർലമെന്റിൽ വ്യക്തമാക്കി. ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ എംപിമാരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ഇറാൻ യുദ്ധത്തെക്കുറിച്ച് പാർലമെന്റിൽ വിശദീകരണം നൽകാത്തതിനെ തുടർന്ന് കാർണി വിമർശനം നേരിട്ടിരുന്നു. അതിനാലാണ് അദ്ദേഹം തന്റെ ഷെഡ്യൂൾ മാറ്റി ചോദ്യ-ഉത്തരം സമയത്ത് പങ്കെടുക്കാൻ തീരുമാനിച്ചത്.
അന്നത്തെ ചർച്ചയിൽ ഇറാൻ വിഷയത്തെക്കുറിച്ച് അധികം ചോദ്യങ്ങൾ ഉയർന്നില്ല. പ്രതിപക്ഷമായ കൺസർവേറ്റീവ് അംഗങ്ങൾ പൊതുസുരക്ഷ, വിലക്കയറ്റം, ജീവിതച്ചെലവ് എന്നിവയെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ഉണ്ടായത്.
എന്നാൽ ബ്ലോക്ക് ക്യൂബെക്കോയിസ് നേതാവ് ഇവ് ഫ്രാൻസ്വാ ബ്ലാൻഷെ ഇറാൻ യുദ്ധം വിഷയമാക്കി കാർണിയെ വിമർശിച്ചു. മിഡിൽ ഈസ്റ്റിനെക്കുറിച്ചുള്ള തന്റെ നയവും നിലപാടും പാർലമെന്റിനോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്റെ ആണവ പദ്ധതിയും ഭീകരവാദ പിന്തുണയും തടയേണ്ടത് അനിവാര്യമാണെന്ന് കാനഡ വിശ്വസിക്കുന്നു. പക്ഷേ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക ആക്രമണത്തിൽ കാനഡ പങ്കെടുക്കില്ലെന്നും ഒരിക്കലും പങ്കെടുക്കുകയുമില്ലെന്നും അതിന് മറുപടിയായി കാർണി പറഞ്ഞു.
ഇതിനിടെ കാർണി ഇമ്മാന്വൽ മാക്രോൺ അടക്കമുള്ള ജി7 രാജ്യ നേതാക്കളുമായി സംസാരിച്ചതായും അറിയിച്ചു. ഇറാനിലെ സംഘർഷം കുറയ്ക്കാൻ ഒരുമിച്ചുള്ള നിലപാട് രൂപീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ സംഘർഷം മൂലം ഊർജവില ഉയരുന്ന സാഹചര്യം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എങ്കിലും പാർലമെന്റിൽ കാർണിയുടെ അഭാവം ചർച്ചയായി. തിങ്കളാഴ്ച നടന്ന ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷം വിമർശിച്ചു. ആ ദിവസം അദ്ദേഹം റമദാനിലെ നോമ്പുതുറയായ ഇഫ്താർ പരിപാടിയിൽ പങ്കെടുത്തിരുന്നതായാണ് വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
