ഇറാനെതിരെ ആക്രമണ ഭീഷണി പതിവായി മുഴക്കുന്ന രാജ്യമാണ് ഇസ്രായേല്‍. രഹസ്യമായി ഇറാന്റെ ശാസ്ത്രജ്ഞരെയും ഉന്നത ഓഫീസര്‍മാരെയും കൊലപ്പെടുത്തിയതിന് പിന്നില്‍ ഇസ്രായേലാണ് എന്ന് പോലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇസ്രായേലിന്റെ എല്ലാ നടപടികള്‍ക്കും അമേരിക്കയുടെ പിന്തുണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇറാനുമായി നേരിട്ടുള്ള യുദ്ധം വേണ്ട എന്നാണ് അമേരിക്ക പോലും ഇസ്രായേലിനോട് പറഞ്ഞിരിക്കുന്നത്.
ഇക്കാരണത്താല്‍ തന്നെ ലോകത്തെ വന്‍ ശക്തിയായ അമേരിക്ക എന്തുകൊണ്ടാണ് ഇറാനെ സൈനികമായി ഒതുക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും അമേരിക്കക്ക് തിരിച്ചടി ലഭിച്ചേക്കുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാനെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്നു എങ്കിലും ബൈഡന്‍ മയപ്പെടുത്തിയാണ് നിലപാട് സ്വീകരിക്കുന്നത്. അതിന് ചില കാരണങ്ങളുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.
എംബസി ആക്രമിച്ചതിന്റെ പേരില്‍ ഇറാന്‍ തിരിച്ചടിക്കുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നാവിക സൈനികര്‍ കടലില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. പശ്ചിമേഷ്യയിലെ സായുധ സംഘങ്ങളെ ഉപയോഗിച്ച് ഇറാന്‍ തിരിച്ചടിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ഇറാന്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.
സൗദി അറേബ്യയുടെയും ജോര്‍ദാന്റെയും ആകാശം കടന്നുവേണം ഇറാന്റെ മിസൈലുകള്‍ക്ക് ഇസ്രായേലിലെത്താന്‍. ഏകദേശം 1000 കിലോമീറ്റര്‍ ദൂരമുണ്ട്. 99 ശതമാനം മിസൈലുകളും ആകാശത്ത് വച്ചുതന്നെ വീഴ്ത്തി എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. നേരിയ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചതെന്നും അവര്‍ പറയുന്നു. ചില മിസൈലുകള്‍ ജോര്‍ദാന്‍ സൈന്യം തകര്‍ത്തുവെന്നും വാര്‍ത്തകളുണ്ട്. അതേസമയം സൗദിയും സഹായിച്ചു എന്ന വാര്‍ത്ത സൗദി അധികൃതര്‍ നിഷേധിച്ചു.
ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനെതിരെ ശക്തമായ വികാരം അറബ് രാജ്യങ്ങളില്‍ നിലവിലുണ്ട്. ഇസ്രായേലിനെതിരെ ആക്രമണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് ഇറാന്‍ കരുതിയിട്ടുണ്ടാകും. സൈനികമായി നേട്ടമില്ലെങ്കിലും ഇറാന് മേഖലയില്‍ പിന്തുണ വര്‍ധിക്കാന്‍ ആക്രമണം സഹായിച്ചു എന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് അമേരിക്ക എന്തുകൊണ്ട് ഇറാനെ ഒതുക്കുന്നില്ല എന്ന ചോദ്യം ഉയരുന്നത്.
അമേരിക്ക ഭയം മറ്റൊന്നുമല്ല, ഇറാനെതിരെ യുദ്ധം ചെയ്യുന്നത് പശ്ചിമേഷ്യയില്‍ മൊത്തം സങ്കീര്‍ണ സാഹചര്യമുണ്ടാക്കും എന്നത് തന്നെയാണ്. മേഖലയിലെ സഖ്യരാജ്യങ്ങള്‍ എതിരാകാന്‍ ഇതു കാരണമാകുമെന്നും അമേരിക്കക്ക് ആശങ്കയുണ്ട്. മാത്രമല്ല എണ്ണവില കുതിച്ചുയരാനും ഇത് കാരണാകും. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ ഘട്ടത്തില്‍ എണ്ണവില കുതിക്കുന്നത് ബൈഡന് തിരിച്ചടി നല്‍കും.
ഇറാന്റെ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. പശ്ചിമേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇറക്കുന്നു എന്ന് ചൈന ചൂണ്ടിക്കാട്ടുന്ന മിക്ക എണ്ണയും ഇറാന്റേതാണ് എന്ന് അമേരിക്കക്ക് സംശയമുണ്ട്. ഉപരോധം ശക്തമാക്കിയാല്‍ ചൈന പ്രതികാര നടപടി സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്. ആഗോള വിപണിയില്‍ നിന്ന് ചൈന വന്‍തോതില്‍ എണ്ണ ഇറക്കാന്‍ തുടങ്ങിയാല്‍ എണ്ണവില ഉയരുകയും അമേരിക്കന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലാകുകയും ചെയ്യും.
മേഖലയിലെ ശക്തമായ സൈനിക ശക്തിയാണ് ഇറാന്‍ എന്നതു മാത്രമല്ല, പശ്ചിമേഷ്യയില്‍ വ്യാപിച്ച് കിടക്കുന്ന ഷിയാ സായുധ സംഘങ്ങളുടെ സാന്നിധ്യവും അമേരിക്കക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. യമന്‍, ലബ്‌നാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഷിയാ സംഘങ്ങള്‍ക്ക് നിര്‍ണയാക സ്വാധീനമുണ്ട്. അതിനെല്ലാം പുറമെ ഗാസ ആക്രമണ വിഷയത്തില്‍ അറബ് പൊതുവികാരവും അമേരിക്കക്ക് എതിരാണ് എന്നതും ഒരു കാരണമാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1