ഇന്ത്യന്‍ വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിയുമായി ആദം ലാന്‍സ എന്ന അമേരിക്കക്കാരന് എന്താണ് ബന്ധം?

OCTOBER 29, 2024, 5:30 PM

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 90 ല്‍ പരം വ്യാജബോംബ് ഭീഷണികളാണ് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനസര്‍വീസുകളെ വ്യാജ ബോംബ് ഭീഷണി ബാധിച്ചിരുന്നു. ഗതി തിരിച്ചുവിടല്‍, വിമാനയാത്ര പുറപ്പെടുന്നത് വൈകല്‍, വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഇത്തരം വ്യാജബോംബ് ഭീഷണിമൂലം ഉണ്ടാകുന്നുണ്ട്. ഈ ബോംബ് ഭീഷണികളുടെ 70 ശതമാനവും ആദം ലാന്‍സ എന്ന പേരിലുള്ള ഒരൊറ്റ എക്സ് അക്കൗണ്ടില്‍ നിന്നാണ് ഉത്ഭവിച്ചത്.

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീഷണിക്ക് പിന്നില്‍ ആര് ?

ഒക്ടോബര്‍ 18ന് രാത്രി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് @adamlanza1111 എന്ന എക്സ് അക്കൗണ്ടില്‍ നിന്ന് 12 വ്യാജബോംബ് ഭീഷണികളാണ് ലഭിച്ചത്. ഒക്ടോബര്‍ 19ന് 34 വ്യാജബോംബ് ഭീഷണികളും ലഭിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, അലയന്‍സ് എയര്‍, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ തുടങ്ങിയ വിമാനക്കമ്പനികള്‍ക്കും അന്താരാഷ്ട്ര വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയര്‍ ന്യൂസിലാന്‍ഡ് എന്നിവയ്ക്കും ഭീഷണി ലഭിച്ചു. സ്റ്റാര്‍ എയറിന്റെ നാല് വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അതേസമയം മറ്റ് വിമാനക്കമ്പനികളുടെ അഞ്ച് വിമാനങ്ങള്‍ക്കും സമാനമായ സന്ദേശം ലഭിച്ചു. ഭീഷണി സന്ദേശം ലഭിച്ച സമയത്ത് ഏതാനും വിമാനങ്ങള്‍ ആകാശത്ത് പറക്കുകയായിരുന്നു. മറ്റുള്ളവ ഇതിനോടകം തന്നെ പറക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഭീഷണി വന്ന അക്കൗണ്ട് എക്സ് സസ്പെന്‍ഡ് ചെയ്തത്. അതുവരെ ഇത് സജീവമായിരുന്നു.

ആരാണ് ആദം ലാന്‍സ?

2012ല്‍ യുഎസില്‍ എലിമന്ററി സ്‌കൂള്‍ വെടിവെയ്പ്പ് നടത്തിയ മാസ് ഷൂട്ടറാണ് ആദം ലാന്‍സ. 2012 ഡിസംബര്‍ 14ന് സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളിലാണ് ലാന്‍സ വെടിവെപ്പ് നടത്തിയത്. ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള 20 കുട്ടികളും ആറ് അധ്യാപകരും വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ആദം ലാന്‍സ നാല് വര്‍ഷം പഠിച്ച സ്‌കൂള്‍ ആണിത്. സ്‌കൂളില്‍ വെടിവെപ്പ് നടത്തുന്നതിന് മുമ്പ് ഉറങ്ങി കിടക്കുകയായിരുന്ന തന്റെ അമ്മ നാന്‍സി ലാന്‍സയെയും 20കാരനായ ആദം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ വെടിവെപ്പ് നടത്താന്‍ പോകുന്നതിന് മുമ്പ് ഇയാള്‍ മൂന്ന് തോക്കുകള്‍ തന്റെ വീട്ടില്‍ നിന്ന് എടുത്തിരുന്നു. സെമി ഓട്ടോമാറ്റിക് എയര്‍-15 അസോള്‍ട്ട് റൈഫിള്‍, പിസ്റ്റളുകള്‍ എന്നിവയാണ് ആദം കൈയ്യില്‍ കരുതിയിരുന്ന തോക്കുകള്‍. സൈനിക വസ്ത്രം ധരിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.

സ്‌കൂളിലെ വെടിവെപ്പിന് പിന്നാലെ ആദവും ജീവനൊടുക്കുകയായിരുന്നു. കൂട്ട വെടിവെയ്പ്പിന് പിന്നിലെ കാരണം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലം മുതല്‍ ആദം മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. 1786ല്‍ നടന്ന 400 ആക്രമസംഭവങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ നൂറുകണക്കിന് പേജുകളടങ്ങിയ ഒരു സ്പെഡ് ഷീറ്റും ഈ രേഖയില്‍ ഉള്‍പ്പെടുന്നു.

''മനുഷ്യരോട് പുച്ഛമല്ലാതെ എനിക്ക് ഒന്നുമില്ല. എന്റെ ജീവിതകാലം മുഴുവന്‍ ആരോടെങ്കിലും എന്തെങ്കിലും പോസിറ്റീവായി തോന്നാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്,'' ഒരു ഓണ്‍ലൈന്‍ ഗെയിമിനിടെ തന്റെ ഒപ്പം കളിച്ചിരുന്നയാളോട് ആദം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിരുന്നു. 2017ലാണ് എഫ്ബിഐ രേഖകള്‍ പുറത്തുവിട്ടത്. ആദത്തിന് കൂട്ട വെടിവെയ്പ്പില്‍ താത്പര്യമുണ്ടായിരുന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് കൂട്ടക്കൊലയ്ക്ക് ഏകദേശം രണ്ടര വര്‍ഷം മുമ്പ് ആദവുമായി ഇന്റര്‍നെറ്റ് വഴി ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തിയിരുന്നു.

ഇത്തരം കൂട്ടക്കൊലപാതകങ്ങളുടെ ഒരു പട്ടിക ആദം തയ്യാറാക്കിവെച്ചിരുന്നുവെന്നും അതിനായുള്ള ഗവേഷണത്തിനാണ് ഭൂരിഭാഗം സമയം ചെലവിട്ടിരുന്നതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ആദത്തിന്റെ അക്രമങ്ങളോടുള്ള താത്പര്യവും അമ്മയുടെ ആയുധശേഖരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിച്ചതും കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കി.

ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം പത്താം ക്ലാസ് മുതല്‍ ആദം അമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. മറ്റുള്ളവരുമായി അധികം സമ്പര്‍ക്കമില്ലാതെ വീട്ടിനുള്ളില്‍ തന്നെ മകനെ വളര്‍ത്തുന്ന രീതിയായിരുന്നു. വീടിനുള്ളില്‍ തോക്കുകളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, അക്രമം പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളിലും ആദം വലിയ തോതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സെന്‍സറി ഡിസോഡര്‍, ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍, ഉത്കണ്ഠ, ഒബ്സസീവ്-കംപള്‍സീവ് ഡിസോഡര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ ആദത്തിന് ഉണ്ടായിരുന്നതായി ആശുപത്രി, സ്‌കൂള്‍ രേഖകള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ കൂട്ട വെടിവയ്പ്പില്‍ താത്പര്യമുള്ള ഒരാളുടെ പേര് സോഷ്യല്‍ മീഡിയ അക്കൗണ്ടിന് നല്‍കിയത് കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് നേരെ വ്യാജബോംബ് ഭീഷണി വരുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞയാഴ്ച മാത്രം കുറഞ്ഞത് 90 ഭീഷണികളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണില്‍ രാജ്യത്തെ 41 വിമാനത്താവളങ്ങള്‍ക്ക് ഒരു ദിവസം ഇമെയില്‍ വഴി വ്യാജബോംബ് ഭീഷണി ലഭിച്ചിരുന്നു. 2014 നും 2017 നും ഇടയില്‍ വിമാനത്താവളങ്ങളില്‍ 120 തോളം വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടായിരുന്നു. ഇതില്‍ പകുതിയോളം ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലാണ് ലഭിച്ചത്.

നാല് വിമാനങ്ങള്‍ക്കും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഇത്തരം വ്യാജ സന്ദേശം അയക്കുന്നതിനായി സോഷ്യല്‍ മീഡിയ അക്കൗണ്ട് സൃഷ്ടിച്ച 17 കാരന്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ യാത്ര പുറപ്പെടുന്നതിന് കാലതാമസം നേരിടുകയും ഒന്ന് വഴിതിരിച്ചുവിടുകയും ഒന്ന് യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമാക്കിയിരുന്നില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam