പതിറ്റാണ്ടുകളുടെ പ്രയത്‌നത്തിന് ശേഷം കെനിയ ക്രൂഡ് ഓയില്‍ ഉല്‍പാദന രംഗത്തേക്ക് കടക്കുന്നു. 2026-ഓടെ വാണിജ്യാടിസ്ഥാനത്തില്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനവും കയറ്റുമതിയും ആരംഭിക്കാന്‍ കെനിയ പദ്ധതിയിടുന്നുവെന്ന് കെനിയന്‍ ഊര്‍ജ-പെട്രോളിയം മന്ത്രി ഒപിയോ വാന്‍ഡായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള സൗത്ത് ലോകിചാര്‍ ബേസിനിലെ ഓണ്‍ഷോര്‍ ഓയില്‍ ശേഖരം കേന്ദ്രീകരിച്ചായിരിക്കും പ്രധാന പ്രവര്‍ത്തനം.
ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്നെ തുര്‍കാന മേഖലയിലെ സൗത്ത് ലോകിചാര്‍ ബേസിനില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന ഓയില്‍ ശേഖരം കെനിയ കണ്ടെത്തിയിരുന്നു. യുകെ ആസ്ഥാനമായുള്ള ടുലോ ഓയില്‍, ടോട്ടല്‍എനര്‍ജീസ്, ആഫ്രിക്ക ഓയില്‍ എന്നിവരുമായി ചേര്‍ന്ന് കെനിയ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ധനസഹായ പ്രശ്‌നങ്ങള്‍, നിക്ഷേപകരുടെ പിന്മാറ്റം, ഓയില്‍ ഫീല്‍ഡുകളുടെ ലോജിസ്റ്റിക് സങ്കീര്‍ണതകള്‍ എന്നിവ കാരണം പദ്ധതി വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നു.
2023 ലാണ് ടോട്ടല്‍എനര്‍ജീസും ആഫ്രിക്ക ഓയിലും സൗത്ത് ലോകിചാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. ഇതോടെ ടുലോ ഓയില്‍ പദ്ധതിയുടെ ഏക ഉടമയുമായി. യഥാര്‍ത്ഥത്തില്‍ ഇത് കെനിയയുടെ ഓയില്‍ സ്വപ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. ടുലോ ഓയിലിന് ക്രൂഡ് ഓയില്‍ വടക്കന്‍ മേഖലയില്‍ നിന്ന് കൊണ്ടുപോകാന്‍ ആവശ്യമായ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് ധനസഹായം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളതായിരുന്നു പ്രധാന വെല്ലുവിളി.
ഗള്‍ഫ് എനര്‍ജിയുമായുള്ള ഇടപാട് പദ്ധതിക്ക് പുതിയ ഉണര്‍വ് നല്‍കി. ഈ വര്‍ഷം ആദ്യമാണ് ടുലോ ഓയില്‍ കെനിയയിലെ തന്റെ മുഴുവന്‍ വര്‍ക്കിംഗ് ഇന്ററസ്റ്റുകളും കുറഞ്ഞത് 120 മില്യണ്‍ ഡോളറിന് ഗള്‍ഫ് എനര്‍ജി ലിമിറ്റഡിന് വില്‍ക്കാനുള്ള കരാറിലേര്‍പ്പെടുന്നത്. നിലവില്‍ ഗള്‍ഫ് എനര്‍ജി ടുലോയുടെ ആസ്തികള്‍ ഏറ്റെടുക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്.
ഉല്‍പ്പാദനത്തിനും കയറ്റുമതിക്കുമായി ഇനി സര്‍ക്കാറിന്റെ അന്തിമ അനുമതി മാത്രമാണ് ആവശ്യമുള്ളത്. പദ്ധതി പ്രകാരം തുടക്കത്തില്‍ പ്രതിദിനം 60,000 മുതല്‍ 100,000 ബാരല്‍ വരെ ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. 25 വര്‍ഷത്തിനുള്ളില്‍ ഏകദേശം 560 മില്യണ്‍ ബാരല്‍ ശേഖരിക്കാവുന്ന ഓയില്‍ ഇവിടെ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പദ്ധതി വിജയകരമായാല്‍ കെനിയയെ ആഗോള ഓയില്‍ വിപണിയില്‍ ഒരു പ്രധാന കളിക്കാരനാക്കി മാറ്റും എന്നതില്‍ സംശയമില്ല.
പദ്ധതിയുടെ ഏറ്റവും നിര്‍ണായകമായ ഘടകം സൗത്ത് ലോകിചാര്‍ ബേസിനില്‍ നിന്ന് തീരപ്രദേശത്തേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകാന്‍ ഒരു പൈപ്പ്ലൈന്‍ സ്ഥാപിക്കുക എന്നുള്ളതാണ്. ധനസഹായ പ്രശ്‌നങ്ങള്‍ മൂലം മുന്‍പ് തടസ്സപ്പെട്ട പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനാണ് ഗള്‍ഫ് എനര്‍ജിയും കെനിയന്‍ സര്‍ക്കാറും മുന്‍ഗണന നല്‍കുന്നത്. പൈപ്പ്ലൈന്‍ ഓയില്‍ ഫീല്‍ഡുകളെ ലാമു തുറമുഖവുമായി ബന്ധിപ്പിക്കും. ഇവിടെ എത്തുന്ന ക്രൂഡ് ഓയില്‍ കപ്പലുകള്‍ വഴി വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും.
ക്രൂഡ് ഓയില്‍ കയറ്റുമതി വിജയകരമായാല്‍ കെനിയയുടെ സമ്പദ്വ്യവസ്ഥയില്‍ വന്‍ മാറ്റങളുണ്ടാകും. പദ്ധതി വലിയ തോതിലുള്ള വരുമാനം സൃഷ്ടിക്കുന്നതിനോടൊപ്പം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്റെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന തുര്‍കാന മേഖലയില്‍ അടിസ്ഥാന സൗകര്യ വികസിപ്പിക്കുന്നതിലേക്കും സഹായകരമാകും.
കെനിയ കൂടി ക്രൂഡ് ഓയില്‍ വിതരണ രംഗത്തേക്ക് കടന്ന് വരുന്നത് ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 32.6% വിഹിതം വഹിക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും. വിതരണം കൂടുമ്പോള്‍ വില കുറയുകയും ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതായത് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യയെ സംബന്ധിച്ച് തന്നെ നോക്കുകയാണെങ്കില്‍ ഇറക്കുമതിക്ക് കെനിയയേയും ആശ്രയിക്കാനാകും.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവ ഒപെക് പ്ലസ് അംഗങ്ങളാണ്. കെനിയയുടെ കയറ്റുമതി, ഒപെക് പ്ലസ്‌ന്റെ ഉല്‍പ്പാദന നിയന്ത്രണ തന്ത്രങ്ങളെ നേരിട്ട് ബാധിക്കില്ലെങ്കിലും, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള വര്‍ധിച്ച വിതരണം വിപണി സന്തുലനത്തെ സ്വാധീനിക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
2023-ല്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 41% റഷ്യയില്‍ നിന്നും, 20% ഇറാഖില്‍ നിന്നും, 15% സൗദി അറേബ്യയില്‍ നിന്നും, 11% യുഎഇയില്‍ നിന്നുമാണ്. കെനിയയുടെ എണ്ണ, പ്രത്യേകിച്ച് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള പുതിയ വിതരണ സ്രോതസ്സായി മാറുകയാണെങ്കില്‍ ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാന്‍ സഹായിക്കും. ഇത് റഷ്യ, ജിസിസി രാഷ്ട്രങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1