അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന "ഫ്രീഡം 250" സംഗീത പരിപാടിയിൽ നിന്ന് പിന്മാറില്ലെന്ന് പ്രശസ്ത റാപ്പർ വാനില ഐസ് വീണ്ടും വ്യക്തമാക്കി. ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കവെ, “എനിക്ക് എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കരുതെന്ന് ആരും പറയുന്നത് ഇഷ്ടമല്ല” എന്ന് അദ്ദേഹം പറഞ്ഞു.
“ഞാൻ അമേരിക്കയിൽ ജനിച്ചതും വളർന്നതുമാണ്. എനിക്ക് എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തേക്കുപോയാലും ഞാൻ അതിനെ പ്രതിനിധീകരിക്കുന്നു. എല്ലായിടത്തും അമേരിക്കൻ പതാക ധരിക്കാറുണ്ട്. ഈ വിഷയത്തെ ഇത്ര വലിയ വിവാദമാക്കുന്നത് ശരിയല്ല,” അദ്ദേഹം പറഞ്ഞു.
സംഗീതജ്ഞർക്ക് രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നത് നിരാശാജനകമാണെന്നും സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇത് ജീവിതത്തിൽ ഒരിക്കലേ ലഭിക്കൂ" എന്നും ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് വാനില ഐസ് പറഞ്ഞു.
“ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കാവുന്ന അവസരമാണ്. അമേരിക്ക ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ്. എനിക്ക് എന്റെ രാജ്യത്തെ സ്നേഹമുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സൈനികരെ പ്രത്യേകമായി അഭിനന്ദിച്ച അദ്ദേഹം, “രാജ്യത്തിനായി ജീവൻ പോലും ബലിയർപ്പിച്ചവരെ ബഹുമാനിക്കണം” എന്നും പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലും വാനില ഐസ് പരിപാടിയെ പിന്തുണച്ചിരുന്നു.
“ജോർജ് വാഷിങ്ടൺ മുതൽ ഇന്നുവരെയുള്ള 250 വർഷത്തെ ചരിത്രം ആഘോഷിക്കുന്ന പരിപാടിയാണിത്. ഇത് ഒരു രാഷ്ട്രീയ വേദിയല്ല. അമേരിക്കയുടെ ജന്മദിനാഘോഷമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ഈ പരിപാടി ആളുകളെ ഒന്നിപ്പിക്കുമെന്നും 1990-കളിലെ സംഗീത ഓർമ്മകൾ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
വാനില ഐസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയിക്കുന്ന നിലവിലെ ഭരണകൂടത്തെ എതിർക്കുന്ന ചിലർ അദ്ദേഹത്തിന്റെ തീരുമാനത്തെ "നിരാശാജനകം" എന്ന് വിശേഷിപ്പിച്ചു.
അതേസമയം, പരിപാടിയിൽ നിന്ന് പിന്മാറിയ മറ്റ് കലാകാരന്മാരിൽ നിന്ന് വ്യത്യസ്തമായി നിലപാട് സ്വീകരിച്ചതിന് നിരവധി പേർ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
മേയ് 29-ന് പരിപാടിയുടെ ആദ്യ കലാകാരന്മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാർട്ടിന മക്ബ്രൈഡ്, ബ്രെറ്റ് മൈക്കൽസ്, യംഗ് എം.സി, ദി കൊമഡോർസ്, മോറിസ് ഡേ എന്നിവരടക്കമുള്ള നിരവധി കലാകാരന്മാർ പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ വാനില ഐസ് തന്റെ തീരുമാനം ആവർത്തിച്ച് ഉറപ്പിച്ചു.
“ഒരിക്കൽ പ്രതിബദ്ധത പ്രഖ്യാപിച്ചാൽ ഞാൻ പിന്മാറില്ല. എന്റെ കുടുംബത്തിനും അമ്മയ്ക്കും ഇതിൽ അഭിമാനമുണ്ട്,” അദ്ദേഹം പറഞ്ഞു.
“ആളുകൾ ഈ പരിപാടിയെ രാഷ്ട്രീയ വിഷയമാക്കി മാറ്റുകയാണ്. അത് ഞങ്ങളെപ്പോലുള്ള കലാകാരന്മാരോട് ചെയ്യുന്ന അനീതിയാണ്. ഇത് രാഷ്ട്രീയമായി കാണേണ്ട കാര്യമല്ല,”എന്നും വാനില ഐസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
