മനില: ദക്ഷിണ ചൈനാ കടലിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങൾ തടയുന്നതിനായി ഫിലിപ്പീൻസിൽ കൂടുതൽ അത്യാധുനിക മിസൈൽ സംവിധാനങ്ങൾ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു.
ചൈനയുടെ നടപടികളെ നിയമവിരുദ്ധമെന്ന് എന്ന് വിശേഷിപ്പിച്ച ഇരുരാജ്യങ്ങളും, മേഖലയിലെ സമാധാനം നിലനിർത്താൻ സൈനിക സഹകരണം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി. മനിലയിൽ നടന്ന വാർഷിക തന്ത്രപ്രധാന ചർച്ചയിലാണ് ഈ നിർണ്ണായക തീരുമാനം.
2024-ൽ വിന്യസിച്ച ടൈഫോൺ (Typhon) മിസൈൽ സംവിധാനത്തിന് പുറമെ കൂടുതൽ നവീനമായ മിസൈൽ ലോഞ്ചറുകൾ ഈ വർഷം എത്തിക്കും. ടൈഫോൺ മിസൈലുകൾക്ക് 1,600 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതിനാൽ, വടക്കൻ ഫിലിപ്പീൻസിൽ നിന്ന് ചൈനയുടെ പ്രധാന ഭാഗങ്ങളെ ലക്ഷ്യം വെക്കാൻ ഇവയ്ക്ക് സാധിക്കും. ഇതിന് പുറമെ കപ്പൽ വിരുദ്ധ മിസൈലുകളും ആളില്ലാ വിമാനങ്ങളും വിന്യസിക്കാൻ പദ്ധതിയുണ്ട്. ഫിലിപ്പീൻസ് സൈന്യത്തെ ആധുനികവൽക്കരിക്കാനുള്ള സഹായവും അമേരിക്ക വാഗ്ദാനം ചെയ്തു.
ഫിലിപ്പീൻസിലെ അമേരിക്കൻ മിസൈൽ വിന്യാസം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മേഖലയിലെ സ്ഥിരത തകർക്കുമെന്നും ചൈന ആരോപിച്ചു. മിസൈൽ ലോഞ്ചറുകൾ ഉടൻ പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഇത് തള്ളി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ആരെയും പ്രകോപിപ്പിക്കാനല്ല, മറിച്ച് അധിനിവേശം തടയാൻ മാത്രമാണ് ഈ നടപടിയെന്നും ഫിലിപ്പീൻസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
