വാഷിംഗ്ടൺ : കഴിഞ്ഞ വർഷത്തെ സർക്കാർ ഭരണസ്തംഭനവും ഉപഭോക്തൃ ചെലവുകളിലെ കുറവും കാരണം അമേരിക്കയുടെ സാമ്പത്തിക വളർച്ചാ നിരക്ക് നാലാം പാദത്തിൽ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ നികുതി ഇളവുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങളും ഈ വർഷം സാമ്പത്തിക ചലനങ്ങൾക്ക് കരുത്തുപകരുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
തുടർച്ചയായ രണ്ട് പാദങ്ങളിലെ മികച്ച വളർച്ചയ്ക്ക് ശേഷമാണ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) ഈ കുറവ് പ്രതീക്ഷിക്കുന്നത്. റെക്കോർഡ് സൃഷ്ടിച്ച 43 ദിവസത്തെ സർക്കാർ ഭരണസ്തംഭനം ജിഡിപി കണക്കുകൾ പുറത്തുവിടുന്നതിനെ ബാധിച്ചിരുന്നു.
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനൊപ്പം K-shaped സാമ്പത്തികാവസ്ഥയാണ് നിലവിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത്, ഉയർന്ന വരുമാനമുള്ളവർ സാമ്പത്തികമായി മെച്ചപ്പെടുമ്പോൾ, ഇറക്കുമതി തീരുവ മൂലമുള്ള പണപ്പെരുപ്പവും വേതന വർദ്ധനവ് ഇല്ലാത്തതും സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ 4.4 ശതമാനമായിരുന്ന വളർച്ചാ നിരക്ക് നാലാം പാദത്തിൽ 3 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവ്വേ പ്രവചിക്കുന്നത്. ഡിസംബറിലെ വ്യാപാര കമ്മി അഞ്ച് മാസത്തെ ഉയർന്ന നിരക്കിലെത്തിയതും വളർച്ചയെ ബാധിച്ചു. സർക്കാർ ഭരണസ്തംഭനം ജിഡിപിയിൽ നിന്ന് 1.5 ശതമാനം കുറവ് വരുത്തിയതായാണ് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് (CBO) കണക്കാക്കുന്നത്.
ഉയർന്ന വിലക്കയറ്റം, വ്യാപാര നിയന്ത്രണങ്ങൾ, കുടിയേറ്റത്തിലെ കുറവ് എന്നിവ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ട് വലിക്കുമ്പോൾ, എഐ മേഖലയിലെ നിക്ഷേപവും ഓഹരി വിപണിയിലെ മുന്നേറ്റവും സമ്പന്നരായ ഉപഭോക്താക്കളുടെ ചെലവഴിക്കൽ ശേഷി നിലനിർത്തുന്നു. എന്നാൽ ഭൂരിഭാഗം സാധാരണ കുടുംബങ്ങളുടെയും യഥാർത്ഥ വരുമാനം വർദ്ധിക്കാത്തത് രാജ്യത്ത് വലിയൊരു അഫോർഡബിലിറ്റി ക്രൈസിസ് അഥവാ ജീവിതച്ചെലവ് താങ്ങാനാവാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
