യുണൈറ്റഡ് നേഷൻസ്: ഗാസയിലെ വെടിനിർത്തൽ കരാറിനെക്കുറിച്ചും വെസ്റ്റ് ബാങ്കിൽ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ ബുധനാഴ്ച ഉന്നതതല യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ് (Board of Peace) വാഷിംഗ്ടണിൽ ചേരാനിരിക്കെയാണ് യു.എൻ കൗൺസിലിന്റെ ഈ അടിയന്തര നീക്കം. ലോക നേതാക്കളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന യു.എൻ യോഗം ഒരു ദിവസം മുൻപേ നടത്തുകയായിരുന്നു.
സുരക്ഷാ കൗൺസിലിന് സമാന്തരമായി ട്രംപ് രൂപീകരിച്ച പുതിയ സമിതി, യു.എന്നിന്റെ അധികാരത്തെ വെല്ലുവിളിക്കുമോ എന്ന ആശങ്ക പല രാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ ശ്രമങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാലസ്തീൻ സ്ഥാനപതി റിയാദ് മൻസൂർ ആവശ്യപ്പെട്ടു. എന്നാൽ, സുരക്ഷാ കൗൺസിലിന് ഇസ്രായേൽ വിരുദ്ധ മനോഭാവമാണെന്നും തങ്ങളുടെ പുരാതന ഭൂമിയിൽ തങ്ങൾക്കുതന്നെയാണ് പരമാധികാരമെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദിയോൻ സാർ തിരിച്ചടിച്ചു.
ഗാസയുടെ പുനർനിർമ്മാണത്തിനായി രൂപീകരിച്ച ബോർഡ് ഓഫ് പീസ് ഇപ്പോൾ ആഗോള തർക്കങ്ങളിൽ ഇടപെടുന്ന വലിയൊരു വേദിയായി മാറ്റാനാണ് ട്രംപിന്റെ ശ്രമം. 20-ഓളം രാജ്യങ്ങൾ ഇതിനോട് സഹകരിക്കാൻ തയ്യാറായെങ്കിലും ഫ്രാൻസ്, ജർമ്മനി തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ വിട്ടുനിൽക്കുകയാണ്. സുരക്ഷാ കൗൺസിൽ വെറും വർത്തമാനം പറയുകയാണെന്നും എന്നാൽ തന്റെ സമിതി പ്രായോഗിക നടപടികളാണ് സ്വീകരിക്കുന്നതെന്നും യു.എസ് സ്ഥാനപതി മൈക്ക് വാൾട്ട്സ് യോഗത്തിൽ പറഞ്ഞു.ഗാസയുടെ പുനർനിർമ്മാണത്തിനായി ബോർഡ് 5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ പാലസ്തീൻ രാഷ്ട്രമെന്ന സ്വപ്നത്തെ തകർക്കുന്നതാണെന്ന് യു.എൻ രാഷ്ട്രീയ വിഭാഗം മേധാവി റോസ്മേരി ഡികാർലോ മുന്നറിയിപ്പ് നൽകി. നിലവിൽ 34 ലക്ഷത്തോളം പാലസ്തീനികൾ താമസിക്കുന്ന ഇവിടെ ഇസ്രായേൽ അധികാരം സ്ഥാപിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് 80-ഓളം രാജ്യങ്ങൾ ഒപ്പിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഒക്ടോബർ 10-ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും സഹായം എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും, ഗാസയുടെ പുനർനിർമ്മാണവും ഹമാസിനെ നിരായുധരാക്കുന്നതും വലിയ വെല്ലുവിളിയായി തുടരുകയാണ്. ഇതിനിടെ, ഗാസയിലെ സമാധാന ദൗത്യത്തിനായി 8,000 സൈനികരെ അയക്കാൻ തയ്യാറാണെന്ന് ഇന്തോനേഷ്യ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
