വാഷിംഗ്‌ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യു.എസ് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷന്റെ (ജി.എസ്.എ) മൾട്ടിപ്പിൾ അവാർഡ് ഷെഡ്യൂളുകളിൽ നിന്ന് കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ട്രംപ് നിർദ്ദേശം നൽകി. അമേരിക്കൻ കർഷകർക്കും കമ്പനികൾക്കും കാനഡ തുല്യവും ന്യായവുമായ വിപണി പ്രവേശനം നൽകുന്നതുവരെ ഈ നടപടി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ ചെറുകിട സംരംഭങ്ങൾക്കും കമ്പനികൾക്കും കനേഡിയൻ സർക്കാരിന്റെയും പ്രവിശ്യകളുടെയും സംഭരണ വിപണിയിൽ പ്രവേശിക്കുന്നതിന് കാനഡ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപിച്ചു. കാനഡയ്ക്ക് അമേരിക്കൻ വിപണിയിൽ വിപുലമായ പ്രവേശനം ലഭിക്കുമ്പോഴാണ് അമേരിക്കൻ ബ്രാൻഡുകളോട് ഈ വിവേചനം കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി.എസ്.എ ഉദ്യോഗസ്ഥരും യു.എസ് ട്രേഡ് റെപ്രസന്റേറ്റീവും ചേർന്നാണ് കനേഡിയൻ ഉൽപ്പന്നങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളുക. കാനഡ അമേരിക്കയെ വർഷങ്ങളായി ചൂഷണം ചെയ്യുകയാണെന്നും തുല്യ പരിഗണനയില്ലെങ്കിൽ വിപണി ലഭിക്കില്ല എന്നതാണ് തങ്ങളുടെ പുതിയ നയമെന്നും ട്രംപ് തുറന്നടിച്ചു.
പ്രതിവർഷം ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകളെ ബാധിക്കുന്ന ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് പരസ്പരം കടുത്ത തീരുവകൾ ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
