വാഷിംഗ്ടണ്‍: കനേഡിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോണില്‍ വിളിച്ചാണ് കാര്‍ണിയെ അഭിനന്ദനം അറിയിച്ചത്. ഇരുവരും തമ്മില്‍ ഭാവിയില്‍ കൂടിക്കാഴ്ച തീരുമാനിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കായും പരമാധികാര രാഷ്ട്രങ്ങള്‍ എന്ന നിലയിലും കാനഡയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാനഡയും അമേരിക്കയും തമ്മിലുളള തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് നിര്‍ണായക തീരുമാനം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മാര്‍ക്ക് കാര്‍ണി പ്രതികരിച്ചിരുന്നു. അമേരിക്കയുമായുളള വ്യാപാര യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും. വരാന്‍ പോകുന്ന കുറച്ച് ദിവസങ്ങളും മാസങ്ങളും കനേഡിയന്‍ ജനതയ്ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ചില ത്യാഗങ്ങള്‍ ആവശ്യമായി വരുമെന്നുമായിരുന്നു കാര്‍ണിയുടെ പ്രതികരണം. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെയും കാര്‍ണി എതിര്‍ത്തിരുന്നു.
കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത സമയത്തും ട്രംപിനെതിരെ നിലക്കൊളളുമെന്നാണ് കാര്‍ണി പറഞ്ഞിരുന്നത്. ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ പ്രതികാര തീരുവ ഏര്‍പ്പെടുത്തുമെന്നും, അമേരിക്കക്കാര്‍ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സര്‍ക്കാര്‍ താരിഫുകള്‍ തുടരുമെന്നും കാര്‍ണി അറിയിച്ചിരുന്നു.
കനേഡിയന്‍, മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു കാര്‍ണിയുടെ പ്രതികരണം. ട്രംപ് കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് ആഹ്വാനം ചെയ്തതും വലിയ വിവാദമായിരുന്നു. കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗഡിലൂടെയായിരുന്നു ട്രംപ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെ ട്രംപിന്റെ പോസ്റ്റിന്റെ ഉള്ളടക്കത്തെ എതിര്‍ത്ത് ലിബറല്‍ പാര്‍ട്ടിയും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രംഗത്ത് വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്