വാഷിംഗ്ടണ്‍: മൈസൂരു ആസ്ഥാനമായുള്ള ടെക് സംരംഭകന്‍ ആത്മഹത്യ ചെയ്തതായും ഭാര്യയെയും മകനെയും വാഷിംഗ്ടണിനടുത്തുള്ള വസതിയില്‍ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തിതായി റിപ്പോര്‍ട്ട്. മൈസൂരു വിജയനഗര്‍ ആസ്ഥാനമായുള്ള റോബോട്ടിക് കമ്പനിയായ ഹോളോവേള്‍ഡിന്റെ സിഇഒ ആയിരുന്ന 57 കാരനായ ഹര്‍ഷവര്‍ദ്ധന കിക്കേരി, കമ്പനിയുടെ സഹസ്ഥാപക കൂടിയായ അദ്ദേഹത്തിന്റെ 44 കാരിയായ ഭാര്യ ശ്വേത പന്യയും, 14 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടതെന്ന് കിംഗ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് തിങ്കളാഴ്ച തിരിച്ചറിഞ്ഞു.
കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നതായി കിംഗ് കൗണ്ടി ഷെരീഫിന്റെ വക്താവ് ബ്രാന്‍ഡിന്‍ ഹള്‍ പറഞ്ഞതായി ദി സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഉദ്യോഗസ്ഥര്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
വ്യാഴാഴ്ച രാത്രി (യുഎസ് സമയം) സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ഏഴ് വയസ്സുള്ള ഇളയ മകന്‍ സംഭവം നടക്കുമ്പോള്‍ വീടിന് പുറത്തായിരുന്നുവെന്നും അതിനാല്‍ അവന്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ 129-ാം പ്ലേസ് സൗത്ത് ഈസ്റ്റിലുള്ള ടൗണ്‍ഹൗസിലേക്ക് പൊലീസ് എത്തിയപ്പോള്‍ മുന്‍വശത്തെ ജനാലയില്‍ രക്തം പുരണ്ടിരിക്കുന്നതും തെരുവില്‍ കിടക്കുന്ന ഒരു ഹോളോ-പോയിന്റ് ബുള്ളറ്റും കണ്ടെത്തിയിരുന്നു.
ദമ്പതികളും രണ്ട് ആണ്‍മക്കളും അടങ്ങുന്ന നാല് പേരടങ്ങുന്ന കുടുംബം കൂടുതലും ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നുവെന്ന് വീട്ടുടമസ്ഥരുടെ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് ഗുമിന ദി സിയാറ്റില്‍ ടൈംസിനോട് പറഞ്ഞു.
കര്‍ണാടകയിലെ കിക്കേരി ഗ്രാമത്തില്‍ നിന്നുള്ള ടെക് ഇന്നൊവേറ്ററായ ഹര്‍ഷവര്‍ദ്ധന കിക്കേരി മൈസൂരുവിലും പിന്നീട് യുഎസിലും വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. സിറാക്കൂസ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം റോബോട്ടിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്തു.
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു TEDx ടോക്കിന്റെ വിവരണം അനുസരിച്ച്, മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഗോള്‍ഡ് സ്റ്റാര്‍, ഇന്‍ഫോസിസില്‍ നിന്നുള്ള എക്‌സലന്‍സ് അവാര്‍ഡ്, ഭാരത് പെട്രോളിയം സ്‌കോളര്‍ഷിപ്പ്, നിരവധി ചെസ്സ് ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികള്‍ കിക്കേരിക്ക് ലഭിച്ചിട്ടുണ്ട്. യുഎസ്, ചൈന, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 44 അന്താരാഷ്ട്ര പേറ്റന്റുകള്‍ അദ്ദേഹത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്