സോള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ആഗോള ഡിമാന്‍ഡ് മുന്നില്‍ക്കണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപത്തിനൊരുങ്ങി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്‌സും എസ്‌കെ ഹൈനിക്‌സും. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ പുതിയ ചിപ്പ് നിര്‍മ്മാണ ഹബ്ബ് സ്ഥാപിക്കുന്നതിനായി ഇരു കമ്പനികളും ചേര്‍ന്ന് 800 ട്രില്യണ്‍ വോണ്‍ നിക്ഷേപിക്കും.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യുങ്, കമ്പനി അധ്യക്ഷന്മാര്‍ എന്നിവര്‍ സംയുക്തമായാണ് ഈ ബൃഹദ് പദ്ധതി പ്രഖ്യാപിച്ചത്. സോള്‍ മെട്രോപൊളിറ്റന്‍ പ്രദേശത്തിന് പുറത്തേക്ക് വികസനം എത്തിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഈ പദ്ധതി വലിയ കരുത്താകും. വന്‍കിട വ്യവസായങ്ങളില്ലാത്ത തെക്കുപടിഞ്ഞാറന്‍ മേഖലയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഗ്വാങ്ജു നഗരത്തിലാകും സാംസങ്ങിന്റെ പ്ലാന്റുകള്‍ വരിക.
ആഗോള മെമ്മറി ചിപ്പുകളുടെ മൂന്നില്‍ രണ്ടും ഉത്പാദിപ്പിക്കുന്ന സാംസങ്ങും എസ്‌കെ ഹൈനിക്‌സും രണ്ട് ഫാബ്രിക്കേഷന്‍ പ്ലാന്റുകള്‍ വീതമാണ് ഇവിടെ നിര്‍മ്മിക്കുക. വന്‍തോതില്‍ വൈദ്യുതിയും വെള്ളവും ആവശ്യമുള്ള പ്രോജക്റ്റാണിതെങ്കിലും, ഈ മേഖലയിലുള്ള പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ചിപ്പ് നിര്‍മ്മാതാക്കള്‍ക്ക് അനുകൂല ഘടകമാകും.
സ്വയംഭരണ വാഹനങ്ങളിലേക്കും വ്യാവസായിക റോബോട്ടുകളിലേക്കും എഐ സാങ്കേതിക വിദ്യ പടരുന്നതോടെ ചിപ്പുകളുടെ ഡിമാന്‍ഡ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. അര്‍ദ്ധ ചാലകങ്ങള്‍, ഫിസിക്കല്‍ എഐ, എഐ ഡാറ്റാ സെന്ററുകള്‍ എന്നിവയാണ് രാജ്യത്തിന്റെ അടുത്ത വലിയ കുതിച്ചുചാട്ടത്തിന്റെ മൂന്ന് തൂണുകളെന്ന് പ്രസിഡന്റ് ലീ ജേ മ്യുങ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
