ന്യൂയോര്‍ക്ക്: അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (ഒബാമകെയര്‍) വഴി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്ത ഇടത്തരം വരുമാനക്കാരായ അമേരിക്കക്കാര്‍ക്ക് അടുത്ത വര്‍ഷവും ആശ്വാസം ലഭിക്കാന്‍ സാധ്യതയില്ലെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിപണിയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രീമിയം തുകകളില്‍ രണ്ടക്ക വളര്‍ച്ചാ നിരക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ ഗവേഷണ സ്ഥാപനമായ കെ.എഫ്.എഫ് നടത്തിയ പുതിയ വിശകലനം അനുസരിച്ച്, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ അടുത്ത വര്‍ഷത്തേക്ക് ശരാശരി 14 ശതമാനത്തിന്റെ പ്രീമിയം വര്‍ദ്ധനവാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
വര്‍ദ്ധിച്ചുവരുന്ന വൈദ്യശാസ്ത്ര ചികിത്സാ ചെലവുകള്‍, ഫെഡറല്‍ തലത്തിലെ പുതിയ നിയമ മാറ്റങ്ങള്‍, കോവിഡ് കാലത്ത് നടപ്പിലാക്കിയ സാമ്പത്തിക സഹായങ്ങളുടെ കാലാവധി അവസാനിച്ചത് എന്നിവയാണ് തുക ഉയര്‍ത്താന്‍ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങള്‍. നടപ്പുവര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് നിരക്കുകളില്‍ ശരാശരി 20 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷവും തുക ഉയര്‍ത്താനുള്ള നീക്കം നടക്കുന്നത്.
ആരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക?
ഒബാമകെയര്‍ പദ്ധതിയിലുള്ള ഭൂരിഭാഗം പേര്‍ക്കും സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിനാല്‍ ഈ വിലക്കയറ്റം അവരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ സാമ്പത്തിക സഹായങ്ങള്‍ക്ക് യോഗ്യതയില്ലാത്ത ഇടത്തരം വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് ഈ മാറ്റം വലിയ സാമ്പത്തിക ഭാരമായി മാറും. ദാരിദ്ര്യരേഖയുടെ 400 ശതമാനമോ അതിനുമുകളിലോ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. അതായത് ഒരു വ്യക്തിക്ക് പ്രതിവര്‍ഷം ഏകദേശം 63,000 ഡോളറോ, നാലംഗ കുടുംബത്തിന് 129,000 ഡോളറോ വരുമാനമുണ്ടെങ്കില്‍ അവര്‍ പ്രീമിയം തുക മുഴുവനായും സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും.
അമേരിക്കയിലെ ആരോഗ്യ സംരക്ഷണം കൂടുതല്‍ താങ്ങാനാകുന്നതാക്കാന്‍ ജനപ്രതിനിധികള്‍ വിവിധ നിയമ നിര്‍മ്മാണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും സമഗ്രമായ ഒരു ബില്ലിനും ഇതുവരെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ജീവിതച്ചെലവും ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുകളും പ്രധാന വിഷയമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരക്ക് വര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങള്‍വരാനിരിക്കുന്ന വര്‍ഷത്തെ പ്രീമിയം നിരക്കുകള്‍ ഈ വേനല്‍ക്കാലത്തിന്റെ അവസാനത്തോടെയേ അന്തിമമായി തീരുമാനിക്കപ്പെടൂ.
എന്നിരുന്നാലും ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രധാനമായും താഴെ പറയുന്ന ഘടകങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
ചികിത്സാ ചെലവുകളിലെ വര്‍ദ്ധനവ്: ആശുപത്രി സന്ദര്‍ശനം, മരുന്നുകള്‍, ജീവനക്കാരുടെ വേതനം എന്നിവയിലുണ്ടായ സാമ്പത്തിക ചിലവ് ഇന്‍ഷുറന്‍സ് മേഖലയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. രാജ്യത്ത് പൊതുവെയുണ്ടായ പണപ്പെരുപ്പവും ഇതിന് ആക്കം കൂട്ടി.
ആരോഗ്യമുള്ളവരുടെ പിന്മാറ്റം: മുന്‍പ് നിലവിലുണ്ടായിരുന്ന കൂടുതല്‍ തുകയുടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ജനുവരിയില്‍ അവസാനിച്ചതോടെ പല പദ്ധതികളുടെയും നിരക്കുകള്‍ കുത്തനെ കൂട്ടിയിരുന്നു. ഇതോടെ ഇന്‍ഷുറന്‍സ് ആവശ്യമില്ലാത്ത ആരോഗ്യവാന്മാരായ ഉപഭോക്താക്കള്‍ പദ്ധതിയില്‍ നിന്ന് വ്യാപകമായി പിന്മാറി. നിലവില്‍ സങ്കീര്‍ണ്ണമായ രോഗങ്ങളുള്ളവരും കൂടുതല്‍ പരിചരണം ആവശ്യമായവരുമായ ഉപഭോക്താക്കള്‍ മാത്രമാണ് പദ്ധതിയില്‍ തുടരുന്നത്. ഇത് കമ്പനികളുടെ റിസ്‌കും ചെലവും വര്‍ദ്ധിപ്പിച്ചു.
ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവ്: ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒബാമകെയര്‍ മാര്‍ക്കറ്റ്പ്ലേസിലെ ആകെ അംഗങ്ങളുടെ എണ്ണത്തില്‍ 25 ലക്ഷത്തിലധികം കുറവുണ്ടായിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന ഉപഭോക്താക്കളുടെ മൂന്നിലൊന്ന് ഭാഗവും പദ്ധതി ഉപേക്ഷിച്ചു.
പുതിയ നിയമങ്ങള്‍: ട്രംപ് ഭരണകൂടം കൊണ്ടു വന്ന ചില പുതിയ യോഗ്യതാ മാനദണ്ഡങ്ങളും എന്റോള്‍മെന്റ് നിയമങ്ങളും തങ്ങളുടെ ഉപഭോക്തൃ അടിത്തറയെ ബാധിച്ചതായി കമ്പനികള്‍ വ്യക്തമാക്കുന്നു.
മറ്റ് ഇന്‍ഷുറന്‍സ് മേഖലകളെയും ബാധിച്ചേക്കാം
ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ പ്രൊഫഷണലുകള്‍ നടത്തിയ പഠനവും കെ.എഫ്.എഫിന്റെ കണ്ടെത്തലുകളെ ശരിവെക്കുന്നുണ്ട്. സാമ്പത്തിക സഹായത്തിന് അര്‍ഹതയില്ലാത്ത സാധാരണക്കാര്‍ക്ക് ഈ വിലക്കയറ്റം ഇരുട്ടടിയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഒബാമകെയര്‍ ഉപയോഗിക്കുന്നവര്‍ അമേരിക്കന്‍ ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണെങ്കിലും, മെഡിക്കല്‍ രംഗത്തുണ്ടായ സാര്‍വത്രികമായ വിലക്കയറ്റം തൊഴിലുടമകള്‍ നല്‍കുന്ന സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ നിരക്കുകളിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
