എഐ മുന്നേറ്റത്തെ പിന്തള്ളി കടക്കെണി; വോള്‍ സ്ട്രീറ്റില്‍ ആശങ്ക വിതച്ച് ആഗോള കടപ്പത്ര വിപണിയിലെ തകര്‍ച്ച

AUGUST 22, 2026, 6:26 PM

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്പത്തിക ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്ന എഐ വിപ്ലവത്തെ പിന്നിലാക്കി, ഭീമമായ ആഗോള കടബാധ്യത വോള്‍ സ്ട്രീറ്റില്‍ പ്രധാന ചര്‍ച്ചാവിഷയമാകുന്നു. വര്‍ഷങ്ങളായി സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നേറിയ വിപണി, ഒടുവില്‍ വലിയൊരു തിരിച്ചടിയുടെ വക്കിലാണെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന കുറഞ്ഞ പലിശ നിരക്കുകള്‍ ഓഹരി വിപണിക്ക് കരുത്തേകിയപ്പോള്‍, യു.എസ് സര്‍ക്കാരിന്റെ കടവും ധനകമ്മിയും വന്‍തോതില്‍ വര്‍ദ്ധിക്കുകയായിരുന്നു.

പലിശ തിരിച്ചടവുകള്‍ ബജറ്റിന്റെ ഭൂരിഭാഗവും കവര്‍ന്നെടുക്കാന്‍ തുടങ്ങിയതോടെ റേറ്റിംഗ് ഏജന്‍സികള്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തുകയും വിദേശ സെന്‍ട്രല്‍ ബാങ്കുകള്‍ ട്രഷറി ബോണ്ടുകള്‍ വാങ്ങുന്നത് കുറയ്ക്കുകയും ചെയ്തു. എങ്കിലും, ഡോളറിന്റെ ആഗോള പ്രാധാന്യം കാരണം ഈ സാമ്പത്തിക പ്രതിസന്ധി വിപണിയെ പെട്ടെന്ന് ബാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ആഗോള ബോണ്ട് വിപണിയിലുണ്ടായ വന്‍ വില്പന സമ്മര്‍ദ്ദവും പലിശ നിരക്കുകള്‍ രണ്ടു പതിറ്റാണ്ടിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയതും സ്ഥിതിഗതികള്‍ മാറ്റിയെഴുതി.

കടബാധ്യത ഇപ്പോള്‍ ആഗോള സാമ്പത്തിക വിപണിയെ നേരിട്ട് ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സാമ്പത്തിക മേഖലയ്ക്ക് താങ്ങാന്‍ കഴിയാത്തത്ര കടം പെരുകിയെന്ന് സാമ്പത്തിക വിദഗ്ദ്ധരും വ്യക്തമാക്കുന്നു. അമേരിക്കയില്‍ മാത്രമല്ല, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ മുന്‍നിര സമ്പദ്വ്യവസ്ഥകളിലും സമാനമായ രീതിയില്‍ ട്രഷറി ബോണ്ട് നിരക്കുകള്‍ കുതിച്ചുയരുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷവും സര്‍ക്കാരുകള്‍ അനിയന്ത്രിതമായി ചിലവഴിക്കുന്നത് തുടര്‍ന്നതും കടമെടുപ്പ് പരിധി ലംഘിച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഉയര്‍ന്ന പണപ്പെരുപ്പം തടയാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ നിലവിലെ സാമ്പത്തിക അന്തരീക്ഷം തികച്ചും വ്യത്യസ്തമായി മാറി. ഇതിനുപുറമേ, വന്‍കിട ടെക്‌നോളജി കമ്പനികള്‍ എഐ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തോതില്‍ കടമെടുക്കാന്‍ തുടങ്ങിയത് ട്രഷറി ബോണ്ടുകളുമായുള്ള മത്സരത്തിനും വഴിതെളിച്ചു. കടപ്പത്ര വിപണിയിലെ തകര്‍ച്ച തടയാന്‍ യു.എസ് ട്രഷറി വകുപ്പ് ബോണ്ട് തിരിച്ചുപിടിക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും, നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാന്‍ അത് പര്യാപ്തമായിരുന്നില്ല.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില വര്‍ദ്ധിച്ചതും, പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന ഭീതിയുമാണ് സമീപകാല പ്രതിസന്ധിക്ക് കാരണമായത്. കേന്ദ്ര ബാങ്ക് പലിശ നിരക്കുകളില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് വ്യക്തത വരുത്താത്തതും നിക്ഷേപകരില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. ഇടതു-വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക നയങ്ങളും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇടതുപക്ഷം അനിയന്ത്രിതമായ ചെലവഴിക്കലിനെ പിന്തുണയ്ക്കുമ്പോള്‍, വലതുപക്ഷം നികുതി ഇളവുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. രണ്ട് നയങ്ങളും പണപ്പെരുപ്പത്തിനും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുന്നു.

സര്‍ക്കാരുകള്‍ സാമ്പത്തിക കമ്മി കുറയ്ക്കാന്‍ തയ്യാറാകാത്തപക്ഷം ബോണ്ട് വിപണിയിലെ ഈ അസ്ഥിരത വരും മാസങ്ങളിലും തുടരുമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam