വാഷിംഗ്ടൺ: ഇറാനിൽ ജനകീയ കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ കുർദ് സായുധ സംഘങ്ങൾക്ക് ആയുധങ്ങൾ നൽകാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. സിഎൻഎനോട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇറാനിലെ പ്രതിപക്ഷ സംഘടനകളുമായും ഇറാക്കിലെ കുർദ് നേതാക്കളുമായും സൈനിക സഹായം സംബന്ധിച്ച് സജീവ ചർച്ചകൾ നടത്തുകയാണെന്ന് ആണ് ഉറവിടങ്ങൾ അറിയിച്ചത്.
ഇറാൻ-ഇറാക്ക് അതിർത്തിക്കടുത്ത്, പ്രധാനമായും ഇറാക്കിലെ കുർദിസ്ഥാൻ മേഖലയിലായി ആയിരക്കണക്കിന് കുർദ് സായുധ സേനകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് (IRGC) ഈ സംഘങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച, ഇറാനിയൻ കുർദിസ്ഥാനിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ (KDPI) പ്രസിഡന്റായ മുസ്തഫ ഹിജ്രിയുമായി ട്രംപ് ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ പാശ്ചാത്യ ഇറാനിൽ കുർദ് പ്രതിപക്ഷ സേനകൾ ഭൂതല സൈനിക നടപടികളിൽ പങ്കെടുക്കാനിടയുണ്ടെന്നാണ് വിവരം. അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണ അവർ പ്രതീക്ഷിക്കുന്നതായും ഉറവിടങ്ങൾ വ്യക്തമാക്കുന്നു.
ഇസ്രായേൽ സൈന്യം ഇറാൻ-ഇറാക്ക് അതിർത്തിക്കടുത്തുള്ള ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും, ഇത് കുർദ് സേനകൾക്ക് വഴിയൊരുക്കുന്നതിനായാണെന്നും റിപ്പോർട്ടുണ്ട്.
അമേരിക്ക കുർദുകളെ ആയുധപ്പെടുത്തുന്നത് ഇറാനിലെ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിപ്പിക്കാനുള്ള ശ്രമമാണെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥനും സുരക്ഷാ വിശകലന വിദഗ്ധനുമായ അലക്സ് പ്ലിറ്റ്സാസ് അഭിപ്രായപ്പെട്ടു.
അതേസമയം ഇത്തരത്തിലുള്ള നീക്കങ്ങൾ ഇറാക്കിന്റെ പരമാധികാരത്തെ ബാധിക്കാനും നിയന്ത്രണമില്ലാത്ത സായുധ സംഘങ്ങളെ ശക്തിപ്പെടുത്താനും ഇടയാക്കാം എന്ന് മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥയായ ജെൻ ഗവിതോ മുന്നറിയിപ്പ് നൽകി. .
കുർദ് ജനത സ്വതന്ത്ര രാഷ്ട്രമില്ലാത്ത ഒരു വംശീയ ന്യൂനപക്ഷ സമൂഹമാണ്. തുർക്കി, ഇറാക്ക്, ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലായി 25 മുതൽ 30 മില്യൺ വരെ കുർദുകൾ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. അമേരിക്കയ്ക്ക് കുർദ് സേനകളുമായി ദീർഘകാല സഹകരണ ചരിത്രമുണ്ട്. ഇറാക്ക് യുദ്ധകാലത്തും പിന്നീട് ഐഎസിസിനെതിരെ നടന്ന പോരാട്ടങ്ങളിലും അമേരിക്ക കുർദ് സേനകളെ ആശ്രയിച്ചിരുന്നു.
എന്നാൽ, മുൻപ് അമേരിക്ക പിന്തുണ പിൻവലിച്ച അനുഭവങ്ങൾ കുർദ് സമൂഹത്തിൽ അവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
